
കോട്ടയം: കോട്ടയം ∙ പൊൻകുന്നം റോഡില്‍ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ മൂന്ന് പേര്‍ മരിച്ചു. കോട്ടയം മണർകാട് കിഴക്കേപ്പറമ്പിൽ സുകുമാരൻ (46), കോട്ടയം വടവാതൂർ കളത്തിപ്പടി കാർത്തികപ്പള്ളി വീട്ടിൽ ഭരതന്റെ മകൻ ഉല്ലാസ് (46), പാലക്കാട് ആലത്തൂർ താലൂക്കിൽ ഇലമന്ദം തേൻകുറിശി കുറിഞ്ചിത്തിക്കാലായിൽ സ്വാമി നാഥന്റെ മകൻ കണ്ണദാസൻ (36) എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകിട്ട് 6.45 ന് പൊൻകുന്നം – പാലാ റോഡിൽ ഇളങ്ങുളം ഗുരുമന്ദിരം, 2 –ാം മൈൽ എന്നിവയ്ക്ക് ഇടയിലായിരുന്നു അപകടം. ഇവർക്കൊപ്പം ഉണ്ടായിരുന്ന ആനിക്കാട് മൂലേപ്പീടിക കുന്നുംപുറത്ത് അജി(40) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇദ്ദേഹത്തിന് സാരമായ പരുക്കായതിനാല്‍ ചികിൽസ നൽകി വിട്ടയച്ചു. സുകുമാരന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിലാണ്. ഉല്ലാസിന്റെയും കണ്ണദാസന്റെയും മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വർക് ഷോപ്പ് സംബന്ധമായ ജോലിക്കായി പള്ളിക്കത്തോട് നിന്ന് പീരുമേടിനു പോകുകയായിരുന്നു കാർ യാത്രക്കാർ. അമിതവേഗം കുറയ്ക്കുന്നതിന് സ്ഥാപിച്ച സ്പീഡ് ബ്രേക്കർ വഴി ഇരുവാഹനങ്ങളും കടന്നു പോകാൻ ശ്രമിക്കുമ്പോൾ കൂട്ടിയിടിക്കുകയായിരുന്നു. മഴ കഴിഞ്ഞ സമയമായിരുന്നതിനാല്‍ റോഡ് തെന്നിക്കിടക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായി തകർന്നു. കുടുങ്ങിക്കിടന്ന യാത്രക്കാരെ കാർ വെട്ടി പൊളിച്ചാണ് പുറത്തെടുത്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam