
കോട്ടയം: ചങ്ങനാശേരി ഗവ. ഹയർ സെക്കന്ററി സ്കൂളിലെ സ്റ്റാഫ് റൂമിൽ പ്രിൻസിപ്പൽ സിസിടിവി ക്യാമറ സ്ഥാപിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്കൂളുകളിൽ ക്യാമറ സ്ഥാപിക്കുന്നത് സംബന്ധിച്ച് ചട്ടം രൂപീകരിക്കണമെന്ന ആവശ്യത്തിൽ മനുഷ്യാവകാശ കമ്മീഷൻ സർക്കാരിന്റെ വിശദീകരണം തേടി. പൊതുവിദ്യാഭ്യാസ ഡയറക്ടർ മൂന്ന് ആഴ്ചക്കകം വിശദീകരണം ഹാജരാക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
ഇക്കഴിഞ്ഞ മാർച്ച് 31 ന് സർവീസിൽ നിന്നും വിരമിച്ച സ്കൂൾ പ്രിൻസിപ്പലും നിലവിൽ പ്രിൻസിപ്പലിന്റെ ചുമതലയുള്ള അധ്യാപകനും പിടിഐയെ തെറ്റിദ്ധരിപ്പിച്ച് വനിതാ അധ്യാപകരുടെ സ്റ്റാഫ് മുറിയിൽ സൗണ്ട് റിക്കോർഡിംഗ്, സൂം സംവിധാനങ്ങളുള്ള ക്യാമറ സ്ഥാപിച്ചെന്നാണ് പരാതി. ഇതിനെതിരെ പരാതി നൽകിയ അഞ്ച് വനിതാ അധ്യാപകരെ കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലേക്ക് സ്ഥലം മാറ്റി. ഡിപിഐയുടെ ഉത്തരവ് ഒടുവിൽ ഹൈക്കോടതി സ്റ്റേ ചെയ്തു. സിസിടിവിയിൽ പതിയുന്ന ദൃശ്യങ്ങൾ പ്രിൻസിപ്പലിന്റെ മുറിയിലെ ടിവിയിൽ പരസ്യമായി പ്രദർശിപ്പിച്ചുവെന്നും പരാതിയിലുണ്ട്.
സിസിടിവി നീക്കം ചെയ്യാൻ വനിതാ കമ്മീഷൻ നിർദ്ദേശിച്ചിട്ടും പ്രിൻസിപ്പൽ അംഗീകരിച്ചില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസ് മുറികളിൽ സിസിടിവി സ്ഥാപിക്കരുതെന്ന മനുഷ്യാവകാശ കമ്മീഷന്റെ 2017 സെപ്റ്റംബർ 13 ലെ ഉത്തരവ് സ്കൂൾ അധികൃതർ ലംഘിച്ചു. കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2018 ജൂലൈ 12 ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇറക്കിയ 112803/18 നമ്പർ ഉത്തരവും ലംഘിച്ചതായി പരാതിയിൽ പറയുന്നു.
സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിൽ ജീവനക്കാരുടേയും കുട്ടികളുടെയും സ്വകാര്യതയെ ലംഘിക്കുന്ന തരത്തിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്ന പ്രവണത നിലവിലുണ്ടെന്ന് മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിൽ പറയുന്നു. സ്കൂളുകളിൽ ആരുടെയും സ്വകാര്യത ലംഘിക്കാതെ എവിടെയെല്ലാം സിസിടിവി സ്ഥാപിക്കണം എന്നത് സംബന്ധിച്ചതടക്കമുള്ള മാർഗനിർദ്ദേശം ഡിപിഐ പുറത്തിറക്കണമെന്നും അവകാശ ലംഘനം നടത്തിയ ചങ്ങനാശ്ശേരി ഗവ. ഹയർ സെക്കന്ററി സ്കൂൾ മുൻ പ്രിൻസിപ്പലിനും മറ്റുള്ളവർക്കുമെതിരെ നടപടിയെടുക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. പൊതുസ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ഓഫീസ് അധികൃതരുടെ സ്വകാര്യ മൊബൈൽ ഫോണിൽ കാണാൻ അനുവദിക്കരുതെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam