
തൃശൂർ: അറുപതാണ്ട് പുലിക്കൂട്ടത്തിലെ രാജാവായി വിലസിയ സാക്ഷാൽ ചാത്തുണ്ണി കാരണവർ ഇത്തവണ ഓണം പുലിക്കളിക്കില്ല. വടക്കേ സ്റ്റാന്‍റിൽ കാൽതട്ടി വീണ ചാത്തുണ്ണി മൂന്ന് മാസമായി വിശ്രമത്തിലാണ്. പുലിക്കൂട്ടത്തിലേക്ക് പകരക്കാരനായി മകന്‍ രമേശുണ്ടാകും. അയ്യന്തോള്‍ സംഘത്തിനുവേണ്ടിയാണ് രമേഷ് ആദ്യമായി പുലിവേഷം കെട്ടുന്നത്. ആഗസ്റ്റ് 28-ന് ആണ് പുലിക്കളി. അറുപതുവര്‍ഷത്തിലധികം പുലിവേഷമിട്ട ചാത്തുണ്ണി ഈ രംഗത്ത് ഏറെ പ്രശസ്തനും പുലിക്കളിസംഘങ്ങളിലെ ഏറ്റവും തലമുതിര്‍ന്ന അംഗവുമാണ് തെക്കൂട്ട് ചാത്തുണ്ണി.
കഴിഞ്ഞവര്‍ഷം അയ്യന്തോളിനുവേണ്ടിയാണ് വേഷമണിഞ്ഞിരുന്നത്. രണ്ടുപേർ തോളിൽ ചുവക്കുന്ന ഉലക്കയില്‍ കയറിനിന്ന് പുലിയാട്ടം നടത്തിയ കാലംതൊട്ട് ചാത്തുണ്ണിയുണ്ട്. പതിനാറാമത്തെ വയസ്സിലാണ് ചാത്തുണ്ണിയുടെ ആദ്യ പുലിജന്മം. അന്നു പൂങ്കുന്നം സംഘത്തിനുവേണ്ടിയായിരുന്നു. പിന്നീടിങ്ങോട്ട് കാനാട്ടുകര ദേശത്തിന് വേണ്ടി പതിറ്റാണ്ടനകളോളം വേഷമിട്ടു. കഴിഞ്ഞവര്‍ഷം അയ്യന്തോളിനുവേണ്ടിയായിരുന്നു ചാത്തുണ്ണിപ്പുലി നഗരത്തിനിറങ്ങിയത്. 41 ദിവസത്തെ പ്രത്യേത വൃതം നോറ്റാണ് അദ്ദേഹം പുലിവേഷത്തിനായെത്തുക.
പുലിമടയില്‍ പാട്ടുപാടിയും തമാശകള്‍പറഞ്ഞും ചാത്തുണ്ണിയും ഉണ്ടാകാറുണ്ട്. ആശാരിപ്പണിയായിരുന്നു ചാത്തുണ്ണിയുടെ ഉപജീവനമാര്‍ഗ്ഗം. കഴിഞ്ഞ വര്‍ഷങ്ങളില്‍ വരെ ജോലികള്‍ക്കു പോയിരുന്നു. കല്ലിൽതട്ടി വീണാണ് ചാത്തുണ്ണിക്കുപരിക്കേറ്റത്. ഇടുപ്പെല്ലില്‍ പൊട്ടല്‍ വീണിട്ടുണ്ട്. ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. എന്നാല്‍ പ്രായത്തിന്റെ പ്രശ്‌നങ്ങള്‍കൊണ്ട് ശസ്ത്രക്രിയക്ക് തടസമാകുന്നുണ്ട്. കല്ലൂര്‍ നായരങ്ങാടിയിലെ വീട്ടില്‍ വിശ്രമത്തിലാണിപ്പോള്‍.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam