
തൃശൂർ: മതിലകത്ത് നിന്നും യുവാക്കളെ തട്ടിക്കൊണ്ടുപോയ സംഭവം ഹണി ട്രാപ്പ് ആണെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു. കയ്പമംഗലം കൂരിക്കുഴി സ്വദേശി തോട്ടപ്പുള്ളി ശ്യാം, മതിലകം പൊന്നാംപടി സ്വദേശി വട്ടപ്പറമ്പിൽ അലി അഷ്‌കർ എന്നിവരാണ് പിടിയിലായത്.
ഓൺലൈൻ ആപ്പിലൂടെ യുവതിയുടെ പേരിൽ വ്യാജ ഐഡി ഉണ്ടാക്കി ചാറ്റ് ചെയ്താണ് സംഘം യുവാക്കളെ മതിലകത്തേക്ക് എത്തിച്ചത്. തുടർന്ന് കാറിൽ കയറ്റിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടൽ ആയിരുന്നു പ്ലാൻ. എന്നാൽ പോലീസിന്‍റെ ഇടപെടൽ മൂലം സംഘം പിടിക്കപ്പെടുകയായിരുന്നു. ആറംഗ സംഘമാണ് സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചതെന്നും ഇതിൽ നാല് പേരെ ഇനിയും പിടികൂടാൻ ഉണ്ടെന്നും പൊലീസ് പറഞ്ഞു.
ഇന്നലെ രാത്രി മതിലകത്തേക്ക് ബൈക്കിൽ എത്തിയ യുവാക്കളെ കാറിൽ തട്ടിക്കൊണ്ടുപോവുകയായിരുന്നു. കയ്പമംഗലം ഭാഗത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്. മതിലകം പോലീസും കയ്പമംഗലം പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് യുവാക്കളെയും ഇവരെ തട്ടിക്കൊണ്ടുപോയവരെയും കണ്ടെത്തിയത്. യുവാക്കളെ കൊണ്ടുപോയ കാർ രാത്രി തന്നെ കയ്പമംഗലം കൂരിക്കുഴിയിൽ നിന്നും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യുവാക്കളെയും കണ്ടെത്തിയത്. കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി കെ രാജു, മതിലകം ഇൻസ്പെക്ടർ എം കെ ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തി രണ്ട് പ്രതികളെ പിടികൂടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam