
കോഴിക്കോട്: പ്രസവചികിത്സയിൽ വീഴ്ച്ച സംഭവിച്ചെന്ന ദമ്പതികളുടെ ആരോപണത്തെ തുടർന്ന് ഡോക്ടർക്കെതിരെ കേസെടുത്തു. താമരശേരി സ്വദേശികളായ ലിൻറു - രമേഷ് രാജു ദമ്പതികളാണ് ഡോക്ടർക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. പ്രസവത്തിനിടെ ചികിത്സാപ്പിഴവ് കാരണം മകൾ ആരതിയുടെ വലതുകൈയുടെ ചലനശേഷി നഷ്ടപ്പെട്ടെന്ന് ആരോപിച്ചു. പൂനൂരിലെ സ്വകാര്യ ആശുപത്രി ഡോക്ടർക്കെതിരെയാണ് കേസെടുത്തത്.
പരാതിക്ക് പിന്നാലെ ഗൈനക്കോളജിസ്റ്റ് ജാസ്മിനെതിരെയാണ് ബാലുശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും ദമ്പതികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2021 ഓഗസ്റ്റ് 17നാണ് ലിൻ്റു പ്രസവത്തിനായി ആശുപത്രിയിലെത്തുന്നത്. വേദനയും രക്തസ്രാവവും ഉണ്ടായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തസ്രാവം വർധിച്ചതിനെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഉടൻ തന്നെ പ്രസവ മുറിയിലേക്ക് പ്രവേശിപ്പിക്കുകയും ചികിത്സ നൽകുകയും ചെയ്തു. ഡോ. ജാസ്മിൻ അശ്രദ്ധയോടെയും ജാഗ്രത കുറവോടെയും പ്രസവം ചികിത്സ നടത്തിയപ്പോൾ സംഭവിച്ച കൈപ്പിഴ കാരണമാണ് കുട്ടിയുടെ വലതുകൈ ചലനം നഷ്ടപ്പെട്ടതെന്ന് ദമ്പതികൾ ആരോപിച്ചു.
കുട്ടിയുടെ ചികിത്സ തുടരുകയാണെങ്കിലും കുട്ടിയുടെ ഭാവി ബാധിക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ അവസ്ഥയെന്നും പിന്നീട് പലതവണ ആശുപത്രി അധികൃതരേയും ഡോക്ടറെയും കണ്ടെങ്കിലും നിഷേധാത്മക നിലപാടായിരുന്നു സ്വീകരിച്ചതെന്നും ഇവർ ആരോപിച്ചു. തുടർന്നാണ് കോഴിക്കോട് റൂറൽ എസ്.പിക്ക് പരാതി നൽകിയത്. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് അംഗം അനിൽ ജോർജും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam