
തൃശൂര്‍: കുന്നംകുളം ചൊവ്വന്നൂരിലെ വാടക ക്വാര്‍ട്ടേഴ്സില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. സ്വവര്‍ഗരതിക്കിടെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ്. അറസ്റ്റിലായ പ്രതി മരത്തംകോട് ചൊവ്വന്നൂര്‍ ചെറുവത്തൂര്‍ സണ്ണി (61) സ്വവര്‍ഗാനുരാഗിയാണെന്നും പൊലീസ് പറഞ്ഞു. ഇയാള്‍ ഇത്തരത്തില്‍ പലരെയും ക്വാര്‍ട്ടേഴ്‌സില്‍ കൊണ്ടുവരുമായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശിയാണെന്നാണ് പോലീസിന്റെ നിഗമനം. മരിച്ച ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സണ്ണി നേരത്തെ രണ്ടു കൊലപാതക കേസുകളിലെ പ്രതിയാണ്. അച്ഛന്റെ അമ്മയെയും ഇതര സംസ്ഥാന തൊഴിലാളിയെയും കൊലപ്പെടുത്തിയ കേസുകളിൽ ഇയാള്‍ പ്രതിയായിരുന്നു.
പരിചയമില്ലാത്ത പലരും ഇയാളുടെ മുറിയില്‍ വരാറുള്ളതായി സമീപ വാസികൾ പറയുന്നു. കുന്നംകുളം എസ്.എച്ച്.ഒ. ജയപ്രദീപിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനിടെയാണ് സണ്ണിയെ തൃശൂരില്‍ നിന്നും പൊലീസ് പിടികൂടിയത്. എന്നാല്‍ മരിച്ചയാള്‍ ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കഴിഞ്ഞ രാത്രി ഏഴിനാണ് സണ്ണി 30 വയസ്സിന് താഴെയുള്ള ഒരാളുമായി ക്വാര്‍ട്ടേഴ്‌സില്‍ എത്തിയിട്ടുള്ളത്. ഇയാളാണ് മരിച്ചതെന്ന് കരുതുന്നു. തൃശ്ശൂരിലെ സ്വകാര്യസ്ഥാപനത്തിലെ സുരക്ഷാജീവനക്കാരനാണ് സണ്ണി. പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കുന്നതിനിടയിലാണ് 2006-ല്‍ ഇയാള്‍ ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയത്. 2024 ഓഗസ്റ്റിലാണ് ഇയാള്‍ ചൊവ്വന്നൂരിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസം തുടങ്ങിയത്.
ചൊവ്വന്നൂര്‍ ബസ് സ്റ്റോപ്പിന് സമീപത്തെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് കഴിഞ്ഞ ദിവസം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തുന്നത്. സണ്ണി ഇവിടെ തനിച്ചാണ് താമസിച്ചിരുന്നത്. ചൊവ്വന്നൂര്‍ മുരിങ്ങത്തേരി രാജന്റെ ഉടസ്ഥതയിലുള്ള കെട്ടിടത്തിലാണ് മൃതദേഹം കണ്ടത്. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ മുറിയില്‍ നിന്ന് പുക ഉയരുന്നത് കണ്ടപ്പോള്‍ സമീപത്ത് താമസിക്കുന്നവര്‍ ഉടമയെ വിവരം അറിയിച്ചു. ഉടമയെത്തി വാടകക്കാരനായ മരത്തംകോട് സ്വദേശി സണ്ണിയെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. കൃത്യമായ മറുപടിയൊന്നും ഇയാള്‍ പറഞ്ഞില്ല. മുറിയുടെ പൂട്ട് പൊളിച്ചുനോക്കിയപ്പോഴാണ് കരിപുരണ്ട്, കമിഴ്ന്നുകിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്. വസ്ത്രങ്ങളൊന്നുമുണ്ടായിരുന്നില്ല. മുറിയില്‍ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളുമുണ്ടായിരുന്നു.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വൈകീട്ട് ഏഴരയോടെ തൃശൂര്‍ ശക്തന്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാണ് സണ്ണിയെ പിടികൂടിയത്. കൊല്ലപ്പെട്ടയാളും സണ്ണിയും ശനിയാഴ്ച രാത്രി കുന്നംകുളം ബിവറേജ് പരിസരത്തു നിന്ന് ഒന്നിച്ച് മുറിയിലേക്ക് വരുന്നതിന്റെയും ഞായറാഴ്ച രാവിലെ സണ്ണി തനിച്ച് പുറത്തു പോകുന്നതിന്റെയും ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തൃശ്ശൂര്‍ ശക്തന്‍ സ്റ്റാന്‍ഡിന് സമീപത്തു നിന്ന് ഇയാള്‍ പിടിയിലാകുന്നത്.
സ്വവര്‍ഗ രതിക്കായി സണ്ണി പലരേയും ഈ ക്വാര്‍ട്ടേഴ്സില്‍ കൊണ്ടുവരാറുണ്ടെന്നും പോലീസ് പറയുന്നു. കൊല്ലപ്പെട്ട വ്യക്തിയും ഇത്തരത്തില്‍ നേരത്തേ ഇവിടെ വന്നിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഇയാളെ ഫ്രൈയിങ് പാന്‍ ഉപയോഗിച്ച് തലയ്ക്കും മുഖത്തും ശക്തമായി അടിച്ചതിനു ശേഷം ദേഹത്ത് കത്തി ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിച്ചിട്ടുണ്ട്. മരിച്ച ശേഷമാണ് മൃതദേഹം കത്തിച്ചിരിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam