
കുറ്റിക്കോല്‍: ആന കട്ടാലും അടയ്ക്കാ കട്ടാലും കള്ളന്‍ കള്ളന്‍ തന്നെയാണെന്നാണ് ചൊല്ല്. കട്ട അടയ്ക്കയുമായി രക്ഷപ്പെടുന്നതിനിടെ കിണറ്റില്‍ വീണാലോ...,
മോഷണം പോയ അടയ്ക്കയേക്കാളും വലുതാണ് ഒരു ജീവന്‍, അത് രക്ഷിക്കണം. അടയ്ക്ക മോഷ്ടിച്ച് രക്ഷപ്പെടുന്നതിനിടെ കിണറ്റില്‍ വീണ കള്ളനെ രക്ഷപ്പെടുത്തി മാതൃക കാട്ടിയിരിക്കുകയാണ് കാസര്‍കോട്ടെ ഒരു കുടുംബം. കുറ്റിക്കോല്‍ ചുണ്ടയിലാണ് സംഭവം.
കുറ്റിക്കോല്‍ വാണിയംപാറയിലെ രാമകൃഷ്ണനാണ് പ്രതി. കുറ്റിക്കോല്‍ ചുണ്ടയിലെ സഹോദരിമാരായ സി.കാര്‍ത്യായനി, സി. ലീല എന്നിവരുടെ വീട്ടിലാണ് മോഷണ ശ്രമം നടന്നത്. രാത്രി വീട്ടുമുറ്റത്ത് പതിവില്ലാത്ത ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് വീട്ടുകാര്‍ കള്ളനെ കണ്ടത്. വീടിന് പുറത്ത് ഉണക്കാനിട്ടിരുന്ന അടയ്ക്ക ചാക്കില്‍ നിറക്കുന്നതിനിടെ മുറ്റത്ത് വെളിച്ചം തെളിഞ്ഞത് കണ്ടാണ് കള്ളന്‍ ഉള്ള മൊതലും ജീവനും കൊണ്ട് രക്ഷപ്പെട്ടത്.
കള്ളനെ വീട്ടുമുറ്റത്ത് കണ്ട സഹോദരിമാര്‍ ഭയന്ന് അടുത്ത വീട്ടില്‍ ചെന്ന് വീട്ടുടമ എ.അരവിന്ദനോട് കാര്യം പറഞ്ഞു. ഇതിനിടെ വീട്ടുമുറ്റത്ത്് നിന്ന് ഓടിയ കള്ളന്‍ ചുണ്ടയിലെ കുഞ്ഞിരാമന്‍ നായരുടെ തോട്ടത്തിലുള്ള ആള്‍മറയില്ലാത്ത കിണറ്റില്‍ വീണു. അരവിന്ദന്‍ മറ്റു നാട്ടുകാരെയും കൂട്ടി കള്ളനെ പിടിക്കുന്നതിനായി സംഭവ സ്ഥലത്തേക്ക് പോകുന്നതിനിടെ തോട്ടത്തില്‍ നിന്ന് എന്തോ വെള്ളത്തില്‍ വീണ ശബ്ദം കേട്ട് സംശയം തോന്നി അങ്ങോട്ട് പോയി. കിണറ്റില്‍ നോക്കിയപ്പോള്‍ കിണറിന്റെ പടവില്‍ പിടിച്ചു നില്‍ക്കുന്ന കള്ളനെയാണ് കണ്ടത്. ഉടന്‍ അഗ്‌നിരക്ഷാ സേനയെയും പോലീസിനെയും വിവരമറിയിച്ചു. അഗ്‌നിരക്ഷാസേനയെത്തി രാമകൃഷ്ണനെ കരയ്ക്കു കയറ്റി. പുറത്തെടുക്കുമ്പോഴേക്കും ബോധരഹിതനായ അവസ്ഥയിലായിരുന്നു. തുടര്‍ന്ന് അംബുലന്‍സില്‍ ബേഡഡുക്ക താലുക്ക് ആശുപത്രിയിലെത്തിച്ചു. മറ്റ് പരിക്കുകളൊന്നും ഇല്ലെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതോടെ രാമകൃഷ്ണനെ വിട്ടു. പരാതിയില്ലെന്ന കാരണത്തില്‍ പൊലീസ് കേസെടുത്തില്ല. മോഷണ സ്ഥലത്ത് നിന്ന് അടയ്ക്ക നിറച്ച ചാക്ക് കെട്ടും ഒരു മദ്യക്കുപ്പിയും കണ്ടെത്തിയതായി നാട്ടുകാര്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...