
ദുബായ്: കിഫ്ബി മസാല ബോണ്ടിലെ ഇഡി നോട്ടീസ് പരാമർശിക്കാതെ കിഫ്ബിയുടെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുബായ് സന്ദർശനത്തിനിടയിലെ പൊതുപരിപാടിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. സംസ്ഥാനത്തിന്റെ പശ്ചാത്തല അടിസ്ഥാന സൗകര്യ വികസനത്തിന് 96,000 കോടി കിഫ്ബി വഴി ചെലവിട്ടു. സ്റ്റാർട്ട് അപ്പ് പറുദീസയായി കേരളം മാറിയെന്നും, തുടർഭരണം ആണ് ഇന്ന് കാണുന്ന നേട്ടങ്ങൾക്ക് കേരളത്തെ സഹായിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കിഫ്ബി പണം ഉപയോഗിച്ചാണ് ദേശീയപാതാ വികസനത്തിന് മാത്രം 5600 കോടി രൂപ നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. 2016ൽ ഗതികേടിലായിരുന്നു ആരോഗ്യരംഗം. തുടർഭരണമാണ് ഇന്ന് കാണുന്ന നേട്ടങ്ങൾ നേടാൻ കേരളത്തെ സഹായിച്ചത്. കിഫ്‌ബി വഴി ചെലവാഴിച്ചതിന്റെ തെളിവ് കേരളത്തിൽ നോക്കിയാൽ കാണാം. ഒന്നിച്ചു നിൽക്കണമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ലോക കേരളസഭയോട് സഹകരിക്കാൻ നേരത്തേ ചിലർ വിമുഖത കാണിച്ചിരുന്നു. ഇനി ആ ബുദ്ധിമോശം ആവർത്തിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ലോക കേരള സഭ നടക്കാൻ പോകുന്നത് സൂചിപ്പിച്ചാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
മുഖ്യമന്ത്രി വീണ്ടും മുഖ്യമന്ത്രിയായി ഗൾഫിലേക്ക് തിരികെ എത്തുന്നതിനെ കുറിച്ച് പരാമർശിച്ച് എം എ യൂസഫലി. ‘’മുഖ്യമന്ത്രി വീണ്ടും മുഖ്യമന്ത്രിയായി തിരികെ എത്തുന്നതിനുള്ള സാഹചര്യം‘’ എന്നായിരുന്നു യൂസഫലിയുടെ പരാമർശം.തനിക്ക് രാഷ്ട്രീയം അറിയില്ലെന്നും യുസഫ് അലി പറഞ്ഞു.