Latest Videos

പഞ്ചത്തോടിന് ചന്തം ചാർത്തി കയർ ഭൂവസ്ത്രം; വിരിച്ചത് 12600 ചതുരശ്ര അടി പ്രദേശത്ത്, കലുങ്കുകളും പുതുക്കിപ്പണിതു

By Web TeamFirst Published May 5, 2024, 8:56 PM IST
Highlights

കയർഭൂവസ്ത്രം പോലുള്ള പ്രകൃതിയോടിണങ്ങി നിൽക്കുന്ന വസ്തുക്കളുടെ ഉപയോഗം പരമ്പരാഗത വ്യവസായ മേഖലയ്ക്കും മുതൽക്കൂട്ടാകുമെന്ന് മന്ത്രി രാജീവ്

കളമശ്ശേരി: ഏലൂർ നഗരസഭയിലെ പഞ്ചത്തോടിന്‍റെ മൂന്ന് കിലോമീറ്റർ ദൂരത്തിൽ ഇരുവശങ്ങളിലും കയർ ഭൂവസ്ത്രം വിരിച്ചു.  12600 ചതുരശ്ര അടി പ്രദേശത്താണ് കയർ ഭൂവസ്ത്രം വിരിച്ചിരിക്കുന്നത്. ജലാശയം കാഴ്ചയിൽ മനോഹരമായി മാറി. തോടിന്റെ ശുചീകരണ പ്രവർത്തനം അവസാനിച്ചെന്ന് മന്ത്രി പി രാജീവ് അറിയിച്ചു.

വെള്ളക്കെട്ടിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കലുങ്കുകളും പുതുക്കിപ്പണിതെന്ന് മന്ത്രി പറഞ്ഞു. വിവിധ ഭാഗങ്ങളിൽ തോടുകളുടെ തീരം സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള കരിങ്കൽക്കെട്ടുകളും പൂർത്തിയാക്കി. മാതൃകാപരമായ പ്രവർത്തനങ്ങളാണ് ഏലൂരിലെ ജലാശയ സംരക്ഷണത്തിനായി നഗരസഭാ അധികൃതർ നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കയർഭൂവസ്ത്രം പോലുള്ള പ്രകൃതിയോടിണങ്ങി നിൽക്കുന്ന വസ്തുക്കളുടെ ഉപയോഗം പരമ്പരാഗത വ്യവസായ മേഖലയ്ക്കും മുതൽക്കൂട്ടാകുമെന്ന് മന്ത്രി രാജീവ് കുറിച്ചു.

കയര്‍ ഫെഡിന്‍റെ പ്രവർത്തനം കൂടുതൽ മികവുറ്റതാക്കുന്നതിന്‍റെ ഭാഗമായി നിരവധി പദ്ധതികളാണ് സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പഞ്ചാബിലെ സുവർണ ക്ഷേത്രത്തിലേക്ക്  കയറുൽപ്പന്നങ്ങൾ ലഭ്യമാക്കാനുള്ള കരാർ നേടിയത് ഒരു സുപ്രധാന ചുവടുവെപ്പാണ്. സുവർണ ക്ഷേത്രത്തിലേക്കുള്ള ആദ്യ ലോഡ് അടുത്ത ആഴ്ച പുറപ്പെടും. ഇതിന് പുറമെ ചെന്നൈ ക്രിക്കറ്റ് അസോസിയേഷനിൽ നിന്ന് ക്രിക്കറ്റ് മാറ്റിനായി 50 ലക്ഷം രൂപയുടെ മറ്റൊരു കരാറും നേടി. പ്രതിസന്ധി നേരിടുന്ന കയർ മേഖലയിൽ കൂടുതൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്താനുള്ള സർക്കാർ ശ്രമങ്ങൾക്ക് ഊർജ്ജം നൽകുന്നതാണ് ഈ മുന്നേറ്റമെന്നും മന്ത്രി പറഞ്ഞു. 

കലീമും ചിന്നത്തമ്പിയും കാവേരിയും സഞ്ചുവും ദേവിയും; കടുത്ത ചൂട് കാരണം വാൽപ്പാറയിലേക്ക് മാറ്റി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!