
കോട്ടയം: വിവാഹം പണക്കൊഴുപ്പിന്‍റെ പ്രകടനങ്ങളാകുന്ന കാലത്തും ലളിതമായ കല്യാണങ്ങൾ നമുക്ക് ചുറ്റും ഒരുപാട് നടക്കാറുണ്ട്. അങ്ങനെ ഒരു കല്യാണത്തിനാണ് ഇന്ന് കോട്ടയം കാഞ്ഞിരപ്പള്ളി സാക്ഷ്യം വഹിച്ചത്. കോട്ടയം ജില്ലാ പഞ്ചായത്തിന്‍റെ നിയുക്ത ഉപാധ്യക്ഷനും സി പി ഐ നേതാവുമായ ശുഭേഷ് സുധാകരന്‍റെയും അധ്യാപിക ജയലക്ഷ്മിയുടെയും വിവാഹം അത്രമേൽ ലളിതമായിരുന്നു. ആഘോഷങ്ങളില്ലാത്ത ഒരു കമ്യൂുണിസ്റ്റ് കല്യാണം എന്നാണ് സി പി ഐ നേതാവുമായ ശുഭേഷ് സുധാകരനൻ തന്നെ വിവാഹത്തെക്കുറിച്ച് പറയുന്നത്.
ചുവപ്പു ചാലിച്ചൊരു കല്യാണ മാല വധു വരന്‍റെ കഴുത്തിലിട്ടു. പിന്നാലെ തിരിച്ചൊരു മാല വരൻ വധുവിനെയും അണിയിച്ചു. പിന്നീട് രജിസ്റ്റർ പുസ്തകത്തിൽ ഒപ്പിടലായിരുന്നു. സത്യപ്രസ്താവന പാരായണം കൂടി കഴിഞ്ഞതോടെ കോട്ടയത്തെ കമ്യൂണിസ്റ്റ് കല്യാണം പൂർത്തിയായി.
എ ഐ വൈ എഫ് നേതാവും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ ശുഭേഷ് സുധാകരന്‍റെയും കാഞ്ഞങ്ങാട് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ അധ്യാപിക ജയലക്ഷ്മിയുടെയും കല്യാണം കാഞ്ഞിരപ്പള്ളി കൂവപ്പള്ളി രജിസ്റ്റർ ഓഫിസിലായിരുന്നു നടന്നത്. എ ഐ വൈ എഫ് നേതാവിന്‍റെയും അധ്യാപികയുടെയും വിവാത്തിന് സാക്ഷ്യം വഹിക്കാൻ എത്തിയതും ചുരുക്കം ചില ആളുകൾ മാത്രമായിരുന്നു. അടുത്ത ബന്ധുക്കളടക്കം മൊത്തം ഇരുപത്തിയഞ്ചിൽ താഴെ ആളുകൾ മാത്രമാണ് കോട്ടയത്തെ കമ്യൂണിസ്റ്റ് കല്യാണത്തിൽ പങ്കെടുത്തത്.
അതേസമയം കോട്ടയത്ത് നിന്നുള്ള മറ്റൊരു വാർത്ത സംസ്ഥാന ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തിയ ചൊല്ല്-വികസന ക്ഷേമ പ്രശ്‌നോത്തരിയിലെ വിജയികള്‍ക്ക് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ സമ്മാനം വിതരണം ചെയ്തു എന്നതാണ്. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പവിത്ര വേണു വെള്ളാപ്പാറ, ഗോപികൃഷ്ണന്‍ കെ ജി കോട്ടയം, സിന്ധു തോമസ് മുനിയറ, വിഷ്ണു ചന്ദ്രന്‍ തൊടുപുഴ, ഹരികൃഷ്ണന്‍ പത്തനംതിട്ട എന്നിവര്‍ ഫലകവും സമ്മാനവും ഏറ്റുവാങ്ങി. ഡിസംബര്‍ 13 മുതല്‍ 23 വരെ അഞ്ചുഘട്ടങ്ങളിലായി നടന്ന പ്രശ്‌നോത്തരിയില്‍ 15 പേരാണ് വിജയികളായത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam