
മൂന്നാര്‍: കുടിവെള്ളത്തില്‍ മുത്രമൊഴിച്ചു വച്ചയാൾക്കെതിരെ നടപടി വൈകുന്നതായി ആരോപണം. ബാഗിൽ കുടിവെള്ളം സൂക്ഷിച്ചിരുന്ന കുപ്പിയില്‍ മൂത്രം ഒഴിക്കുകയും ഇതറിയാതെ വെള്ളം കുടിച്ചതു വഴി ശാരീരികാസ്ഥ്യവും ഛര്‍ദ്ദിയും അനുഭവപ്പെട്ട സംഭവത്തിലാണ് പ്രതിക്കെതിരെ പോലീസ് നടപടി എടുക്കാന്‍ വൈകുന്നതായി ആരോപണം.
സംഭവം നടന്ന് ഒരുമാസം പിന്നിട്ടിട്ടും ഇയാള്‍ക്കെതിരെ നടപടി അകാരണമായി വൈകിപ്പിക്കുകയാണെന്നും പരാതിക്കാരിയും ബന്ധുക്കളും ആരോപിച്ചു. സംസ്ഥാന മുഖ്യമന്ത്രി, തൊഴില്‍വകുപ്പ് മന്ത്രി, എസ്.സി, എസ്.റ്റി കമ്മീഷണര്‍, ജില്ലാ പോലീസ് മേധാവി എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി വൈകുകയാണെന്ന് പരാതിക്കാരി പറയുന്നു.
സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ആള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ടെങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ചൊക്കനാട് എസ്റ്റേറ്റിലെ കൊളമാങ്ക ഡിവിഷന്‍ സ്വദേശിയായ ജയരാജ് (45) ന് എതിരെയാണ് കേസെടുത്തത്. കഴിഞ്ഞ മാര്‍ച്ച് 22 നായിരുന്നു കേസിനാസ്പദമായ സംഭവം.
ചൊക്കനാട് എസ്റ്റേറ്റിലെ കൊളമാങ്ക ഡിവിഷനിലെ തേയില തോട്ടത്തില്‍ ജോലി ചെയ്തു വന്നിരുന്ന വനിതാ തൊഴിലാളി തന്റെ ബാഗില്‍ കുടിക്കാനായി വെള്ളം സൂക്ഷിച്ചിരുന്നു. 11 മണിയോടെ കുപ്പിയില്‍ സൂക്ഷിച്ചിരുന്ന വെള്ളം എടുത്ത് കുടിക്കുകയും ചെയ്തു. പന്തികേട് തോന്നിയപ്പോള്‍ വെള്ളത്തിന് പകരം മൂത്രമാണെന്ന് തിരിച്ചറിയുകയായിരുന്നു.
Read more: വന്ദേ ഭാരതിന് തിരൂരും ചെങ്ങന്നൂരും സ്റ്റോപ്പ് അനുവദിക്കണം: മന്ത്രി വി. അബ്ദുറഹിമാന്‍
തുടര്‍ന്ന് ഛര്‍ദ്ദിയും ശാരീരിക അസ്വാസ്ഥ്യവും അനുഭവപ്പെട്ട തൊഴിലാളിയെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കുകയും ചെയ്തു. വനിതാ തൊഴിലാളി ജോലി ചെയ്യുന്ന ഫീല്‍ഡില്‍ 13 വനിതാ തൊഴിലാളിയും പ്രതിയെന്ന് സംശയിക്കുന്നയാളും മാത്രമാണ് ഉണ്ടായിരുന്നത്. പിന്നോക്ക വിഭാഗക്കാരിയായ തന്റെ മേലുള്ള വ്യക്തി വൈരാഗ്യവും വംശീയ വിദ്വേഷവും മൂലമാണ് സംഭവമെന്ന് തൊഴിലാളി പറയുന്നു.