
തിരുവനന്തപുരം: എംഎൽഎയുടെയും കൗൺസിലറുടെയും ഓഫീസ് കെട്ടിടങ്ങൾ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള വാടക കരാറിന്റെ മറവിൽ നേടിയതെന്നും ഒഴിപ്പിക്കണമെന്നും സർക്കാറിന് പരാതി. തിരുവനന്തപുരം ശാസ്തമംഗലത്തുള്ള കോർപറേഷന്റെ ഹെൽത്ത് ഇൻസ്‌പെക്ടർ ഓഫീസ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്തിന്റെയും ശാസ്തമംഗലം വാർഡ് കോർപറേഷൻ കൗൺസിലറുടേയും ഓഫീസുകൾ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള രഹസ്യ വാടക കരാറിന്റെ മറവിൽ നേടിയെടുത്തതാണെന്നും അന്വേഷണം നടത്തി ഒഴിപ്പിക്കണമെന്നും പരാതി. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് ഇത് സംബന്ധിച്ച പരാതി ചീഫ് സെക്രട്ടറിക്ക് നൽകിയത്.
വരുമാനം നേടുന്നതിനായി കോർപറേഷന്റെ പേരിലുള്ള കെട്ടിടങ്ങൾ വാടകയ്ക്ക് നൽകുമ്പോൾ പൊതുജനങ്ങൾ ശ്രദ്ധിക്കുന്ന തരത്തിൽ പരസ്യങ്ങൾ നൽകി വാടക പരസ്യമാക്കി ബിസിനസ്സിനോ ഓഫീസുകൾ പ്രവർത്തിപ്പിക്കുന്നതിനോ കെട്ടിടങ്ങൾ താല്പര്യമുള്ളവർക്ക് ടെന്ററിൽ പങ്കെടുക്കുവാൻ കഴിയുന്ന മാനദണ്ഡം പാലിക്കേണ്ടതുണ്ട്. പ്രസ്തുത ചട്ടം മറച്ച് വച്ച് ഏകപക്ഷീയമായി വട്ടിയൂർക്കാവ് എംഎൽഎ യും ശാസ്തമംഗലം വാർഡ് കൗൺസിലറും റൂമുകൾ കയ്യേറി ഓഫീസ് തുടങ്ങുകയായിരുന്നു. നിയമപരമായി നിലനിൽക്കാത്ത വാടക കരാറിന്റെ മറവിലാണ് കയ്യേറ്റം നടത്തിയത്. ഇതിന് കോർപറേഷൻ സെക്രെട്ടറി കൂട്ട് നിൽക്കുകയായിരുന്നു. തുശ്ചമായ തുക വാടക കാണിച്ചതിലൂടെ കോര്പറേഷന് നഷ്ട്ടം ഉണ്ടായി. ശാസ്തമംഗലം വാർഡ് കൗൺസിലർ ഉപയോഗിച്ച് വന്നിരുന്ന റൂം നിലവിലത്തെ കൗൺസിലർ ആർ. ശ്രീലേഖ സ്വന്തം പേരിൽ വാടക കരാർ എഴുതി മാറ്റുന്നതിന് മുമ്പ് കയ്യേറുകയും ചെയ്തു.
അതിനാൽ ഇത്തരം കാര്യങ്ങളിൽ സർക്കാർ തലത്തിൽ അന്വേഷണം വേണമെന്നും മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള രഹസ്യ വാടക കരാറിന്റെ അടിസ്ഥാനത്തിൽ നേടിയ വട്ടിയൂർക്കാവ് എംഎൽഎ യുടെയും ശാസ്തമംഗലം വാർഡ് കൗൺസിലറുടെയും ഓഫീസ് കെട്ടിടങ്ങൾ ശാസ്തമംഗലം കോർപ്പറേഷന്റെ ഹെൽത്ത് ഇൻസ്‌പെക്ടർ ഓഫീസ് കെട്ടിടങ്ങളിൽ നിന്ന് ഉടൻ ഒഴിപ്പിക്കണമെന്നും ചട്ടം അനുവദിക്കാതെയുള്ള വാടക കരാറിന്റെ ,മറവിൽ കെട്ടിടമോ റൂമുകളോ വാടകയ്ക്ക് നൽകരുതെന്ന നിർദ്ദേശം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രെട്ടറിമാർക്ക് നൽകണമെന്നും അഡ്വ. കുളത്തൂർ ജയ്‌സിങ് ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam