
കൊച്ചി: 22 വർഷം തന്റെ വിയർപ്പൊഴുക്കി വളർത്തിയ കമ്പനിയിൽ വെച്ച് തീപിടുത്തത്തിൽ ദാരുണമായി മരിച്ച തൊഴിലാളിയുടെ കുടുംബം ഒടുവിൽ നീതി നേടി. കാരിയോയിൽ സംസ്കരണ യൂണിറ്റിലെ തീപിടുത്തത്തിൽ മരിച്ച ബിഹാര്‍ സ്വദേശിയായ തൊഴിലാളിയുടെ മകൻ റാം പ്രകാശ് അച്ഛന്റെ മൃതദേഹവുമായി നടത്തിയ മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനൊടുവിൽ 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ധാരണയായി.
15 ലക്ഷം രൂപ കുടുംബത്തിന് നഷ്ടപരിഹാരമായി നൽകും. ഇതിൽ ആദ്യ ചെക്ക് ഇന്ന് തന്നെ കൈമാറി. ബാക്കി തുക രണ്ട് ചെക്കുകളായി ലേബർ ഓഫീസർ മുഖാന്തരം ചൊവ്വാഴ്ച നൽകും. ഇഎസ്ഐ പിഎഫ്, ഗ്രാറ്റുവിറ്റി എന്നിവയും അടിയന്തരമായി കൈമാറാൻ ചർച്ചയിൽ ധാരണയായി. ഇതോടെ കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു. ഒത്തുതീർപ്പ് വ്യവസ്ഥകൾ അംഗീകരിച്ചതോടെ മൃതദേഹം ഉടൻ സംസ്കരിക്കും.
"22 വർഷം അച്ഛൻ ആ കമ്പനിക്ക് വേണ്ടിയാണ് ജീവിച്ചത്, മരിച്ചതും അതിനുവേണ്ടിത്തന്നെ. എന്നിട്ടും അവർ തിരിഞ്ഞു നോക്കിയില്ല," റാം പ്രകാശിന്റെ വാക്കുകൾ ഏവരുടെയും കണ്ണ് നിറച്ചു. സുരക്ഷാ സംവിധാനങ്ങളുടെ അഭാവമാണ് അച്ഛന്റെ മരണത്തിന് കാരണമെന്നും കുടുംബത്തിന്റെ ഏക അത്താണിയാണ് നഷ്ടപ്പെട്ടതെന്നും മകൻ പറഞ്ഞു. ബീഹാറിലും ഇവിടെയും സ്വന്തമായി വീടില്ലാത്ത കുടുംബം പഠനം മുടങ്ങുമെന്ന ആശങ്കയിലായിരുന്നു. ആദ്യം 25 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെങ്കിലും ചർച്ചകൾക്കൊടുവിൽ 15 ലക്ഷത്തിൽ സമവായമാവുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam