
തിരുവനന്തപുരം:പ്ലസ് ടു വിദ്യാർഥിനിയെ ബസ്സിനുള്ളിൽ വെച്ച് പീഡിപ്പിച്ച കണ്ടക്ടറായ സന്തോഷ്‌കുമാറിനെ(43) നാലുവർഷം കഠിനതടവും 10,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ രേഖയാണ് ശിക്ഷ വിധിച്ചത്. പിഴ തുക കുട്ടിക്ക് നൽകണമെന്നും അടച്ചില്ലെങ്കിൽ രണ്ടുമാസം കൂടുതൽ തടവ് അനുഭവിക്കണം എന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി.
2022 ഡിസംബർ 8 ന് രാവിലെ കുട്ടി വീട്ടിൽ നിന്ന് ബസിൽ കയറി സ്കൂളിൽ പോകുന്നതിനിടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുട്ടി ബസിൽ കയറിയത് മുതൽ ബസിലെ കണ്ടക്ടറായ പ്രതി ശല്യപ്പെടുത്തിയിരുന്നു. സ്കൂളിലെ സ്റ്റോപ്പിൽ ഇറങ്ങാൻ പോകുന്നതിനിടെ കുട്ടിയുടെ അടുത്ത് വന്നിട്ട് പ്രതി കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ പിടിക്കുകയായിരുന്നുവെന്നാണ് കേസ്. കുട്ടി ഭയന്ന് ബസ്സിൽ നിന്ന് ചാടി ഇറങ്ങി സ്കൂളിനകത്തോട്ട് ഓടിപ്പോയി കൂട്ടുകാരികളോട് വിവരം പറഞ്ഞു.
കുട്ടിയും കൂട്ടുകാരികളും ചേർന്ന് പ്രിൻസിപ്പലിനെ അറിയിച്ചു. പ്രിൻസിപ്പൽ ഉടനെ പൊലീസിന് വിവരം നൽകി. ബസിന്‍റെ പേര് വിവരങ്ങൾ നൽകിയതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് സ്വകാര്യ ബസ് തടഞ്ഞ് നിർത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രോസിക്യൂഷൻ വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർഎസ്. വിജയ് മോഹൻ, അഡ്വ. അതിയനൂർ അർ. വൈ. അഖിലേഷ് എന്നിവര്‍ ഹാജരായി. പ്രോസിക്യൂഷൻ 17 സാക്ഷികളെ വിസ്തരിക്കുകയും 21 രേഖകളും ഒരു തൊണ്ടി മുതലും ഹാജരാക്കി. പേരൂർക്കട എസ്ഐ വിനോദ് വി.കെ ആണ് കേസ് അന്വേഷിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam