
പത്തനംതിട്ട: ആറന്മുള മണ്ഡലത്തിലെ വല്ലനയിൽ കോൺഗ്രസ് ബൂത്ത് ഏജന്റിന് നേരെ ഡി വൈ എഫ് ഐ പ്രവർത്തകരുടെ ആക്രമണമെന്ന് പരാതി. വല്ലനയിലെ കോൺഗ്രസ് ബൂത്ത് ഏജന്റായ ഷാജി പി എച്ച് (64) ആണ് മർദ്ദനത്തിനിരയായത്. വോട്ടെടുപ്പ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഷാജിക്ക് നേരെ ആക്രമണമുണ്ടായത്. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ആറന്മുളയിലെ യു ഡി എഫ് സ്ഥാനാർഥി അബിൻ വർക്കിയുടെ, വല്ലന ബൂത്തിലെ ഏജന്‍റായിരുന്നു ഷാജി. വോട്ടിംഗ് സമയത്തെ തർക്കങ്ങളുടെ തുടർച്ചയായാണ് ഡി വൈ എഫ് ഐയുടെ ആക്രമണമെന്നാണ് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്. സി സി ടി വി ദൃശ്യങ്ങളടക്കമാണ് കോൺഗ്രസ് പ്രവർത്തകർ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം സംസ്ഥാനത്ത് പലയിടത്തും വോട്ടെടുപ്പ് ദിവസം സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇരിങ്ങാലക്കുട വേളൂക്കര പഞ്ചായത്തിലെ ഐക്കരക്കുന്നിലാണ് ഏറ്റവും ഒടുവിൽ സംഘർഷം റിപ്പോർട്ട് ചെയ്തത്. സംഘർഷത്തിനിടെ ബി ജെ പി ബൂത്ത് പ്രസിഡണ്ട് നടവരമ്പ് കളത്തേരി വീട്ടിൽ സുരേഷിന് ( 62 ) വയറ്റിൽ കുത്തേറ്റു. പരിക്കേറ്റ സുരേഷിനെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാർട്ടി പ്രവർത്തകർക്ക് ഭക്ഷണം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ബൂത്ത് കമ്മിറ്റി ഓഫീസിൽ എത്തിയ സുരേഷിനെ നിരവധി കേസുകളിലെ പ്രതിയായ സലോഷ് എന്ന ആൾ കത്തി കൊണ്ട് കുത്തുകയായിരുന്നു. സലോഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വ്യക്തിപരമായ വൈരാഗ്യമാണ് സംഭവത്തിന് കാരണമെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam