പോസ്റ്റർ ഒട്ടിക്കുന്നതിനെച്ചൊല്ലി സിപിഎം-കോൺ​ഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി, രണ്ട് പേരുടെ പരിക്ക് ​ഗുരുതരം, പാലക്കുന്നില്‍ കേന്ദ്രസേന ഇറങ്ങി

Published : Mar 15, 2026, 11:07 PM IST
cpm congress

Synopsis

തൃശൂർ പുതുക്കാട് തിരഞ്ഞെടുപ്പ് പോസ്റ്റർ ഒട്ടിക്കുന്നതിനെച്ചൊല്ലി സിപിഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. ഏഴുപേർക്ക് പരിക്കേറ്റു, ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. സംഘർഷത്തെ തുടർന്ന് പ്രദേശത്ത് കേന്ദ്രസേന റൂട്ട് മാർച്ച് നടത്തി.

തൃശൂര്‍: പുതുക്കാട് അളഗപ്പനഗര്‍ പഞ്ചായത്തിലെ പാലക്കുന്നില്‍ പ്രചരണ പോസ്റ്റര്‍ പതിക്കുന്നതിനെ ചൊല്ലി കോണ്‍ഗ്രസ്-സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സംഭവത്തിൽ ഏഴുപേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ കേന്ദ്ര സായുധസേന പാലക്കുന്നില്‍ റൂട്ട് മാര്‍ച്ച് നടത്തി. കീനൂര്‍ ക്ഷേത്രത്തിനു സമീപമായിരുന്നു സംഭവം. കോണ്‍ഗ്രസിലെ ഷാജു പുവ്വത്തൂക്കാരന്‍, അഭിജിത്ത് അഭിമന്യു എന്നിവരടക്കമുള്ളവർക്കാണ് പരിക്കേറ്റത്. ഇവര്‍ ആദ്യം പുതുക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടി. ഷാജുവിന്റെ പരിക്ക് ഗുരുതരമാണ്. സി.പി.എമ്മിലെ മിഥുന്‍, വിശാല്‍, വിഷ്ണു, രഞ്ജിത്ത്, സമിന്‍ലാല്‍ എന്നിവര്‍ പുതുക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂര്‍ ജില്ലാ ആശുപത്രിയിലും ചികിത്സ തേടി. ഇതില്‍ മിഥുന് ഗുരുതര പരിക്കുണ്ട്. വരന്തരപ്പിള്ളി പൊലീസ് കേസെടുത്തു. തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ് ബുക്ക് ചെയ്ത ഇലക്ട്രിക് പോസ്റ്റുകളില്‍ സി.പി.എം പ്രചാരണ പോസ്റ്റര്‍ ഒട്ടിച്ചുവെന്നാരോപിച്ചായിരുന്നു തര്‍ക്കം. ഇരുമ്പുവടി കൊണ്ട് പരസ്പരം ആക്രമിച്ചുവെന്നാണ് പരാതി.

പൊതുസ്ഥലത്ത് പ്രചാരണം നടത്തിയത് ചട്ടവിരുദ്ധമാണെന്ന് വരന്തരപ്പിള്ളി പൊലീസ് പറയുന്നു. സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിന് പൊലീസ് ഒത്താശ ചെയ്യുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രതിഷേധ യോഗം ചേര്‍ന്നു. ആമ്പല്ലൂരിലും കഴിഞ്ഞ ദിവസം സി.പി.എം കോണ്‍ഗ്രസ് പ്രചാരണ സാമഗ്രികള്‍ നശിപ്പിച്ചെന്ന് നേതാക്കള്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് സമാധാനപരമാക്കാന്‍ പൊലീസ് നിഷ്പക്ഷമായി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. പഞ്ചായത്തംഗം കെ.കെ. ഹരിദാസ് അധ്യക്ഷനായി. ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ. ഗോപാലകൃഷ്ണന്‍, കെ.എം ബാബുരാജ്, ബ്ലോക്ക് പ്രസിഡന്റ് അലക്‌സ് ചുക്കിരി, കെ.എല്‍ ജോസ്, ആന്റസ് കണ്ണമ്പുഴ, പി ഗോപാലകൃഷ്ണന്‍, ഹരണ്‍ ബേബി എന്നിവര്‍ സംസാരിച്ചു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഡിജിറ്റൽ അറസ്റ്റിലൂടെ വയോധികന് നഷ്ടപ്പെട്ടത് 1.06 കോടി രൂപ; വീണ്ടെടുത്ത് സൈബർ പൊലീസ്
എക്സൈസ് മിന്നൽ പരിശോധന; ചാരായവും വാറ്റുപകരണങ്ങളുമായി ഒരാൾ പിടിയിൽ