രമേശ് ചെന്നിത്തലയുടെ യോഗത്തിനെത്തി മടങ്ങവേ കോണ്‍ഗ്രസ് നേതാവിന് കൂട്ടമര്‍ദ്ദനം

By Web TeamFirst Published Apr 13, 2019, 9:57 AM IST
Highlights

രാത്രി എട്ടരയോടെ പൊതുയോഗം കഴിഞ്ഞ് കോളനിറോഡിൽ നിര്‍ത്തിയിട്ടിരുന്ന കാറിനടുത്തേക്ക് നടക്കുമ്പോഴായിരുന്നു ബിബിന്‍ ആക്രമിക്കപ്പെട്ടത്.

തൃശൂർ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ യോഗത്തിനെത്തി മടങ്ങവേ കോൺഗ്രസ് നേതാവിന് കൂട്ടമർദ്ദനം. ഐ ഗ്രൂപ്പ് നേതാവും കോൺഗ്രസ് കാട്ടൂർ ബ്ളോക്ക് വൈസ് പ്രസിഡന്‍റുമായ ബിബിൻ തുടിയത്തിനാണ് ക്രൂരമർദ്ദനമേറ്റത്. മര്‍ദ്ദനത്തിന് പിന്നില്‍ ഐ ഗ്രൂപ്പ് നേതാവും ജില്ലാ ജനറൽ സെക്രട്ടറിയുമായ എം എസ് അനിൽകുമാറിന്‍റെ ഓഫീസ് ജീവനക്കാരനായ അരുൺജിത്തിന്‍റെ സംഘമാണെന്നാണ് ആരോപണം. പത്തോളം പേര്‍ ചേര്‍ന്നാണ് ബിബിനെ മര്‍ദ്ദിച്ചത്. 

പീഡനക്കേസില്‍ ആരോപണ വിധേയനായ ഡിവൈഎഫ്ഐ നേതാവിന്‍റെ പുസ്തക പ്രകാശനത്തിന് അനില്‍കുമാര്‍ സൗകര്യമൊരുക്കിയെന്നും പങ്കെടുത്തുന്നെന്നും ചൂണ്ടിക്കാണിച്ച് ബിബിന്‍  കെപിസിസി, ഡിസിസി നേതൃത്വങ്ങൾക്ക് പരാതി നല്‍കിയിരുന്നു. ഇക്കാര്യം ചോദിച്ചായിരുന്നു വാക്കുതർക്കവും സംഘം ചേർന്നുള്ള മർദനവും നടന്നതെന്ന് പറയുന്നു. 

ഇരിങ്ങാലക്കുട നടവരമ്പിൽ കോളനി റോഡിലായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ തെരഞ്ഞെടുപ്പ് പൊതുയോഗം. രാത്രി എട്ടരയോടെ പൊതുയോഗം കഴിഞ്ഞ് കോളനിറോഡിൽ നിര്‍ത്തിയിട്ടിരുന്ന കാറിനടുത്തേക്ക് നടക്കുമ്പോഴായിരുന്നു ബിബിന്‍ ആക്രമിക്കപ്പെട്ടത്. തൃശൂരിൽ ജില്ലാ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും വിദഗ്ധ ചികിൽസക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

click me!