Latest Videos

'എഎൻ ഷംസീറിന്‍റെ സഹോദരൻ എഎന്‍ ഷാഹിര്‍ കോഴിക്കോട് സൗത്ത് ബീച്ചില്‍ അനധികൃത നിർമാണം നടത്തി'; കോൺഗ്രസ് പ്രതിഷേധം

By Web TeamFirst Published Nov 2, 2022, 12:50 PM IST
Highlights

സ്പീക്കർ എഎൻ ഷംസീറിന്‍റെ സഹോദരന്‍ എഎന്‍ ഷാഹിര്‍ കോഴിക്കോട് സൗത്ത് ബീച്ചില്‍ നടത്തിയ അനധികൃത നിർമ്മാണത്തിനെതിരെ കോൺഗ്രസ് പ്രക്ഷോഭം തുടങ്ങി.

കോഴിക്കോട്: സ്പീക്കർ എഎൻ ഷംസീറിന്‍റെ സഹോദരന്‍ എഎന്‍ ഷാഹിര്‍ കോഴിക്കോട് സൗത്ത് ബീച്ചില്‍ നടത്തിയ അനധികൃത നിർമ്മാണത്തിനെതിരെ കോൺഗ്രസ് പ്രക്ഷോഭം തുടങ്ങി. എഎൻ ഷാഹിർ മാനേജിംഗ് ഡയറക്ടറായ സ്ഥാപനം തുറമുഖ വകുപ്പിന്‍റെ സ്ഥലം നിസ്സാര വിലയ്ക്ക് പാട്ടത്തിനെടുത്താണ് അനധികൃത നിർമ്മാണം നടത്തിയത്. കോര്‍പറേഷന്‍ ഇടപെട്ട് നിര്‍മാണം നിര്‍ത്തിവയ്പ്പിച്ചിരിക്കുകയാണ്.

വഴിവിട്ട നീക്കത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് കോൺഗ്രസ് സമരം തുടങ്ങിയത്. കണ്ണൂർ ആസ്ഥാനമായ പ്രദീപ് ആൻഡ് പാർട്ണേഴ്സ് എന്ന സ്ഥാപനമാണ് സൗത്ത് ബിച്ചിലെ തുറമുഖ വകുപ്പിന്‍റെ കെട്ടിടം നിസ്സാരം വിലയ്ക്ക് പാട്ടത്തിനെടുത്തത്. നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറിന്‍റെ സഹോദരൻ എ.എൻ. ഷാഹിറിന് പങ്കാളിത്തമുള്ള സ്ഥാപനത്തിന് ടെണ്ടർ പോലും വിളിക്കാതെയാണ് കെട്ടിടം വിട്ടുനൽകിയത്. മാത്രമല്ല, കോർപറേഷന്‍റെയോ തീരദേശപരിപാലന അതോറിറ്റിയുടെയോ അനുമതി ഇല്ലാതെ അനധികൃത നിർമ്മാണവും നടത്തി. സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വമാണ് അനധികൃത ഇടപാടുകൾക്ക് കളമൊരുക്കുന്നതെന്നാണ് കോൺഗ്രസ് ആരോപണം.

സ്റ്റോപ്പ് മെമ്മോ ഒഴിവാക്കാൻ കരാർ കമ്പനി കോർപറേഷനിൽ വീണ്ടും അപേക്ഷ നൽകിയിരുന്നു. എന്നാൽ തീരദേശപരിപാലന അതോറിറ്റിയുടെ നിലപാട് അറിഞ്ഞ ശേഷമാകും തുടർനടപടി. അതേസമയം, വിവാദം ശക്തമായതോടെ തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചിട്ടുമുണ്ട്.

Read more:  കോഴിക്കോട് ബീച്ചിലെ അനധികൃത കെട്ടിട നിർമ്മാണത്തിൽ സ്പീക്കർ ഷംസീറിൻ്റെ സഹോദരനും പങ്ക്?

സൗത്ത് ബീച്ചിന്‍റെ നവീകരണത്തിനെന്ന പേരിലാണ് തുറമുഖ വകുപ്പ് ഈ കെട്ടിടം 10 വർഷത്തേക്ക് കണ്ണൂർ ആസ്ഥാനമായ പ്രദീപ് ആൻഡ് പാർട്ണേഴ്സ് എന്ന സ്ഥാപനത്തിന് പാട്ടത്തിന് നൽകിയത്. ടെൻഡർ വിളിക്കാതെയാണ് കോഴിക്കോട് ബീച്ചിൻ്റെ ഹൃദയഭാഗത്തുള്ള കണ്ണായ സ്ഥലം കരാറാക്കി നൽകിയത്.  പിന്നാലെ കെട്ടിടം പുതുക്കി പണിയാനുള്ള നീക്കം കരാറുകാർ തുടങ്ങി. എന്നാൽ തീരദേശപരിപാലന അതോറിറ്റിയുടെ അനുമതി വാങ്ങാതെയുള്ള നിർമ്മാണം കോർപറേഷൻ തടഞ്ഞു. ഇതോടെയാണ് തുറമുഖ വകുപ്പിന്‍റെ വഴിവിട്ട നീക്കങ്ങൾ പുറത്തുവന്നത്. രണ്ട് ലക്ഷം രൂപ വരെ മാസ വാടക കിട്ടിയിരുന്ന കെട്ടിടം വെറും 45,000 രൂപയ്ക്കാണ് പാട്ടത്തിന് നൽകിയത്. സിപിഎം ഉന്നതന്‍റെ ബന്ധുവിന് വേണ്ടിയാണ് ഈ വഴിവിട്ട നീക്കം എന്ന ആരോപണം തുടക്കത്തിലെ ഉയർന്നിരുന്നു. 

click me!