
ഇടുക്കി: തൊടുപുഴയില്‍ കഴുത്തില്‍ കുരുക്കിട്ട് തൂങ്ങി മരിക്കാന്‍ പോകുകയാണെന്ന് ഭാര്യയെ വീഡിയോ കോളില്‍ വിളിച്ചറിയിച്ച് യുവാവ് ജീവനൊടുക്കി. കട്ടപ്പന സ്വദേശി കുന്നേല്‍ ജയ്സണ്‍ (25) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലോടെ തൊടുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസിന് സമീപം ഡയറ്റ് ക്വാര്‍ട്ടേഴ്സിലായിരുന്നു സംഭവം. ജയ്സണിന്‍റെ അമ്മ ഡയറ്റില്‍ ജീവനക്കാരിയാണ്. ഭാര്യ തിരുവനന്തപുരത്തെ വീട്ടിലായിരുന്നതിനാല്‍ ക്വാര്‍ട്ടേഴ്സില്‍ ഇയാള്‍ തനിച്ചായിരുന്നു.
ജീവനൊടുക്കാന്‍ പോകുകയാണെന്ന് ഇയാള്‍ ഭാര്യയെ വീഡിയോ കോളില്‍ വിളിച്ച് പറയുകയായിരുന്നു. ഇതേ തുടര്‍ന്ന് ഭാര്യ, ജയ്സണിന്‍റെ സുഹൃത്തുക്കളെ വിവരമറിയിച്ചു. സുഹൃത്തുക്കള്‍ അറിയിച്ചത് അനുസരിച്ച് പൊലീസ് സംഘവും ഫയര്‍ഫോഴ്സും ഉടന്‍തന്നെ ക്വാര്‍ട്ടേഴ്സില്‍ എത്തിയപ്പോഴേക്കും ജയ്സണ്‍ തൂങ്ങിയ നിലയിലായിരുന്നു. ഉടന്‍ തന്നെ കെട്ടഴിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തൊടുപുഴയിലെ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
പ്രായപൂര്‍ത്തിയാകാത്തെ കുട്ടിയെ പീഡിപ്പിച്ചു; പോക്സോ കേസില്‍ 40 കാരന്‍ അറസ്റ്റില്‍
തിരുവനന്തപുരം: പോക്‌സോ കേസില്‍ യുവാവിനെ നേമം പൊലീസ് അറസ്റ്റ് ചെയ്തു. കല്ലിയൂര്‍ മുരുക്കറത്തല നന്ദ ഭവനില്‍ രതീഷ് (40) ആണ് അറസ്റ്റിലായത്. ബന്ധുവായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിലാണ് അറസ്റ്റ്. കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായി കുട്ടി പറഞ്ഞു. വിവരം പുറത്തറിഞ്ഞതിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതോടെ രതീഷ് ഒളിവില്‍ പോകുകയായിരുന്നു. സി.ഐ രഗീഷ് കുമാര്‍, എസ്.ഐമാരായ മധുമോഹന്‍, പ്രസാദ്, രാജേഷ്, ജോണ്‍ വിക്ടര്‍, എ.എസ്.ഐ പത്മകുമാര്‍, സി.പി.ഒമാരായ സാജന്‍, രാജശേഖരന്‍, ഹോം ഗാര്‍ഡ് ജീവകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കൂടുതല്‍ വായിക്കാന്‍: അമ്മ മനസിന് ആദരം; കുഞ്ഞിന് മുലപ്പാല്‍ നല്‍കിയ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് ആദരം