
ഇടുക്കി: ഇടുക്കി ജില്ലയിലെ 13 പഞ്ചായത്തുകളില്‍ നിര്‍മ്മാണ നിരോധനവും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയതില്‍ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കളക്ടര്‍ ഇത്തരമൊരു നടപടി സ്വീകരിച്ചത്. ഡിസിസിയുടെ നേതൃത്വത്തില്‍ ദേവികുളം ആര്‍ ഡി ഒ ഓഫീസ് ഉപരോധിച്ചു. ഹൈക്കോടതി നിയോഗിച്ച അമിക്കസ്‍ക്യൂരി നല്‍കിയ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശത്തെ മുന്‍നിര്‍ത്തിയാണ് ജില്ലയിലെ മൂന്നാറും ദേവികുളവും ഉള്‍പ്പെടുന്ന 13 പഞ്ചായത്തുകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഹൈക്കോടതി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയത്.
ഇതേ തുടര്‍ന്ന് 13 പഞ്ചായത്തുകളിലും നിര്‍മ്മാണ നിരോധനവും മറ്റ് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി കളക്ടര്‍ ഉത്തരവിറക്കി. ഇതിനെതിരേയാണ് കോണ്‍ഗ്രസ് പ്രത്യക്ഷ സമരവുമായി രംഗത്തെത്തിയത്. ആദ്യഘട്ടമെന്ന നിലയില്‍ ദേവികുളം ആര്‍ ഡി ഒ ഓഫീസിലേക്ക് മാര്‍ച്ചും തുടര്‍ന്ന് ഉപരോധവും സംഘടിപ്പിച്ചു. ഇടുക്കി എം പി അഡ്വ. ഡീന്‍ കുര്യാക്കോസ് സമരം ഉദ്ഘാടനം ചെയ്തു. എന്നാല്‍ ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഭൂ നിയമഭേതഗതി ബില്‍ കൊണ്ടുവന്നെങ്കിലും ഇതും ശാശ്വത പരിഹാരമാകില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.
ഇതിനെതിരേയും സമരം ശക്തമാക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഭൂ നിയമങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും ഒപ്പം 13 പഞ്ചായത്തുകളില്‍ പുതിയതായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരേയും പ്രതിഷേധം ശക്തമാക്കുന്നതിന്‍റെ ഭാഗമായി 18 ന് കോണ്‍ഗ്രസ് ഇടുക്കിയില്‍ ജില്ലാ ഹര്‍ത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം, ഇടുക്കിയിൽ ഈ മാസം 19ന് കോൺഗ്രസ് പ്രഖ്യാപിച്ച ഹർത്താൽ 18ലേക്ക് മാറ്റിയിരുന്നു. ഭൂ നിയമ ഭേദഗതി ഉൾപ്പെടെ വിവിധ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹർത്താൽ നടത്തുന്നത്.
1964, 1993 ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുക, നിർമ്മാണ നിരോധനം പിൻവലിക്കുക, പട്ടയം വിതരണം പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. കഴിഞ്ഞ ഏഴ് വർഷമായി ഇടുക്കിയിലെ കർഷകരെ നിരന്തരം കബളിപ്പിച്ചു കൊണ്ടിരിക്കുന്ന ഇടതു സർക്കാർ മൂന്നാർ മേഖലയുടെ പേര് പറഞ്ഞ് 13 പഞ്ചായത്തുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണെന്ന് നേതാക്കൾ പറയുന്നു. ഡിജിറ്റൽ സർവേയിലൂടെ കർഷകന്‍റെ കൈവശമിരിക്കുന്ന പട്ടയമില്ലാത്ത ഭൂമി സർക്കാർ ഏറ്റെടുക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam