
തിരുവനന്തപുരം: തിരുവല്ലം പൂങ്കുളത്ത് പുരയിടത്തിലെ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ക്ക് ദാരുണാന്ത്യം. പൂങ്കുളം സിഗ്നൽ സ്റ്റേഷന് സമീപം സുജിത ഭവനിൽ ജയൻ (52) ആണ് മരിച്ചത്. ആനക്കുഴിയിൽ സ്വകാര്യ വ്യക്തിയുടെ നിർമ്മാണം നടക്കുന്ന പുരയിടത്തിൽ മണ്ണ് നിരത്തിക്കൊണ്ടിരിക്കെയാണ് ദാരുണമായ അപകടം നടന്നത്. നിർമ്മാണ തൊഴിലാളിയാണ് മരണപ്പെട്ട ജയന്‍. അപകടം നടക്കുന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്ന മറ്റാരു തൊഴിലാളി ഓടി മാറിയതിനാൽ നിസാര പരിക്കുക്കളോടെ രക്ഷപ്പെട്ടു.
ആനക്കുഴി സ്വദേശി ചന്ദ്രനാണ് തലനാരിഴയ്ക്ക് വലിയ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകിട്ട് 6.15 മണിയോടെയാണ് അപകടം നടന്നത്. മണ്ണ് നീക്കം ചെയ്യുന്നതിനിടെ 12 അടിയോളം പൊക്കമുള്ള സമീപത്തെ പുരയിടത്തിൽ നിന്നും വാട്ടർ ടാങ്ക് അടക്കം മണ്ണ് ഇടിഞ്ഞ് വീഴുകയായിരുന്നു. മണ്ണ് ഇടിയുന്നത് കണ്ട് ചന്ദ്രൻ ഓടി മാറിയെങ്കിലും ജയൻ മണ്ണിനടിയിൽ പെടുകയായിരുന്നു. നാട്ടുകാർ ആദ്യം രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ വീണ്ടും മണ്ണിടിഞ്ഞ് ജയൻ പൂർണ്ണമായും മണ്ണിനടിയിൽ പ്പെട്ടു.
വിവരമറിയിച്ചതിനെ തുടർന്ന് വിഴിഞ്ഞത് നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് ജെ സി ബി ഉപയോഗിച്ച് മണ്ണ് മാറ്റി 7.45 ഓടെ ജയനെ പുറത്തെടുത്ത് ആംബുലൻസിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിജീയണൽ ഫയർ ഫോഴ്സ് ദിലീപൻ, സ്റ്റേഷൻ ഓഫീസർ ടി.കെ. അജയ്, ഗ്രേഡ് എസ് ടി ഒ അലി അക്ബർ, ഫയർമാൻമാരായ സജി, സന്തോഷ്, പ്രദീപ്, അനീഷ്, ഷിജു, വിപിൻ, രജേഷ്, ഹോം ഗാർഡുമാരായ സുനിൽ സാബു എന്നിവരാണ് രക്ഷാ പ്രവർത്തനം നടത്തിയത്. ജയന്‍റെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ- ഷീലാകുമാരി. സുജിത് , സുജിതകുമാരി എന്നിവർ മക്കളാണ്.
Read More : വീട്ടമ്മയുടെ മാലപൊട്ടിച്ച് യുവാവ്; സംഭവം വീട് വൃത്തിയാക്കാനെത്തിയപ്പോള്‍, പ്രതി ഓടി രക്ഷപ്പെട്ടു