രണ്ടരവര്‍ഷത്തിനു ശേഷം കണ്ടെയ്നര്‍ കപ്പല്‍ വീണ്ടും ബേപ്പൂരെത്തി

By Web TeamFirst Published Jul 1, 2021, 9:27 PM IST
Highlights

കൊച്ചി വല്ലാര്‍പ്പാടം കണ്ടെയ്നര്‍ ടെര്‍മിനലില്‍ നിന്ന് 42 കണ്ടെയ്നറുകളുമായി 'ഹോപ്പ് -7' ഇന്ന് (ജൂലൈ 1) രാവിലെ ആറുമണിയോടെയാണ് ബേപ്പൂര്‍ തീരത്തടുത്തത്. 

കോഴിക്കോട്:  രണ്ടരവര്‍ഷത്തിനു ശേഷം ബേപ്പൂരില്‍ കണ്ടെയ്നര്‍ കപ്പലെത്തി. സര്‍വീസ് കേന്ദ്ര ഷിപ്പിങ് സഹമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ഫ്‌ളാഗ് ഓഫ് ചെയ്തു.കൊച്ചി, ബേപ്പൂര്‍, അഴീക്കല്‍ തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന അഴീക്കല്‍ തീരദേശ ചരക്കു കപ്പല്‍ സര്‍വ്വീസിന് ഇതോടെ ഔദ്യോഗിക തുടക്കം. 

കൊച്ചി വല്ലാര്‍പ്പാടം കണ്ടെയ്നര്‍ ടെര്‍മിനലില്‍ നിന്ന് 42 കണ്ടെയ്നറുകളുമായി 'ഹോപ്പ് -7' ഇന്ന് (ജൂലൈ 1) രാവിലെ ആറുമണിയോടെയാണ് ബേപ്പൂര്‍ തീരത്തടുത്തത്. പുലര്‍ച്ച 3.30ന് പുറംകടലിലെത്തിയ കപ്പലിനെ മിത്രാ ടഗ്ഗ് തുറമുഖത്തേക്ക് പൈലറ്റ് ചെയ്യുകയായിരുന്നു. 

ക്രെയിനുകള്‍ ഉപയോഗിച്ച് പതിനൊന്നരയോടെ 40 കണ്ടെയ്നറുകള്‍ ബേപ്പൂരില്‍ ഇറക്കി. ശേഷിക്കുന്നവയുമായി 'ഹോപ്പ് -7' നാളെ (ജൂലൈ 2) അഴീക്കലിലേക്ക് യാത്രയാകും. പ്ലൈവുഡ്, ടൈല്‍സ്, സാനിറ്ററി ഉല്‍പന്നങ്ങള്‍, തുണിത്തരങ്ങള്‍ തുടങ്ങിയവയാണ് ചരക്കുകളില്‍ പ്രധാനമായുള്ളത് . കണ്ടെയ്നര്‍ കപ്പല്‍ സര്‍വീസ് പുനരാരംഭിക്കുന്നതോടെ മലബാറിലെ ചരക്കുനീക്കം സുഗമമാവും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!