
ഇടുക്കി: നെടുങ്കണ്ടത്തിന് സമീപം നടന്ന വ്യത്യസ്ത റെയ്ഡുകളിലായി കോടയും മാന്‍ കൊമ്പും പിടികൂടി. പുഷ്പകണ്ടം ശുലപ്പാറയിലും ഉടുമ്പന്‍ചോല ഭോജന് കമ്പനിയിലുമാണ് പരിശോധന നടന്നത്.കേരള - തമിഴ്‌നാട് അതിര്‍ത്തി മേഖലയിലാണ് എക്‌സൈസ് സംഘം റെയ്‍ഡ് നടത്തിയത്.
ഉടുമ്പിന്‍ചോല എക്‌സൈസ് സര്‍ക്കിള്‍ ഓഫീസും എക്‌സൈസ് ഇന്റലിജന്‍സും സംയുക്തമായി പുഷ്പക്കണ്ടം ശൂലപ്പാറയില്‍ നടത്തിയ പരിശോധനയിലാണ് മാന്‍കൊന്പുകള്‍ കണ്ടെത്തിയത്. ശൂലപ്പാറ കൊച്ചുകുന്നേല്‍ ജോഷിയുടെ വീട്ടില്‍ ചാരായം സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. വീടിന്റെ ഉള്ളില്‍തന്നെയുള്ള ഏലം ഡ്രയറിനുള്ളില്‍ ഒളിപ്പിച്ചനിലയിലാണ് കൊമ്പുകള്‍ കണ്ടെത്തിയത്. പിടിച്ചെടുത്തവ കല്ലാര്‍ ഫോറസ്റ്റ് ഡിവിഷനു കൈമാറി.
പ്രിവന്റീവ് ഓഫീസര്‍മാരായ കെആര്‍ ബാലന്‍, കെഎന്‍ രാജന്‍, ജെ പ്രകാശ്, ഇന്റലിജന്‍സ് ബ്യൂറോ പ്രിവന്റീവ് ഓഫിസര്‍ എംപി പ്രമോദ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. രണ്ടാമത്തെ കേസില്‍ ഉടുമ്പന്‍ചോല ഭോജന്‍ കബനി ഭാഗത്തുനിന്നും 250 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും ഉടുമ്പന്‍ ചോല പൊലീസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു.
ഏലം പാട്ടത്തിന് കൃഷിചെയ്യുന്ന പാറയ്ക്കല്‍ ബി രാജക്കെതിരേ കേസെടുത്തു. ഉടുമ്പന്‍ചോല സബ് ഇന്‍സ്‌പെക്ടര്‍ കെജെ ജോബിയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ എഎസ്ഐ കെസി ബിജുമോന്‍, എഎന്‍ വിജയകുമാര്‍, പിഎ നിഷാദ്, എംആര്‍ രതീഷ് കുമാര്‍, ലിജോ ജോസഫ്, എം നൗഷാദ് എന്നിവര്‍ പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam