
തിരുവനന്തപുരം: സിവിൽ സർവ്വീസ് പരീക്ഷയിൽ കോപ്പിയടിച്ചതിന് പിടിക്കപ്പെട്ട മലയാളി മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഫീർ കരീം നടുറോഡിൽ ദമ്പതികളെ ആക്രമിച്ചതായി പരാതി. തിരുവനന്തപുരം ഹൗസിംഗ് ബോർഡ് ജംഗ്ക്ഷനിൽ പട്ടാപ്പകലാണ് സംഭവം. ദമ്പതികളുടെ പരാതിയിൽ പൊലീസ് ഇതുവരെ കേസെടുത്തില്ല.
ചെങ്കൽച്ചൂളക്ക് സമീപം വാഹനങ്ങൾ കടന്നുപോകുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ സഫീർ കരീം ആക്രമിച്ചെന്നാണ് ബേക്കറിം ജംഗ്ക്ഷനിൽ താമസിക്കുന്ന ദർവ്വേസിൻറെയും ഭാര്യ നൂർജഹാൻറെയും പരാതി. ബൈക്കിൽ സഞ്ചരിച്ചിരുന്ന ദർവ്വേസിനെയും നൂർജഹാനെയും കാറിന്‍റെ ഡോർ തുറന്ന് സഫീർ തള്ളിയിട്ടു. പിന്നീട്, അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തുവെന്നുമാണ് പരാതി.
സംഭവ സമയത്ത് സ്ഥലത്തെത്തിയ പൊലീസ് വേണ്ട രീതിയിൽ ഇടപെട്ടില്ലെന്നും ഇവർക്ക് പരാതിയുണ്ട്. കന്‍റോൺമെന്‍റ് സ്റ്റേഷനിൽ പരാതിയുമായി പോയപ്പോൾ പൊലീസുകാർ ഒത്ത് തീർപ്പാക്കാൻ ആവശ്യപ്പെട്ടെന്നും ദർവ്വേസ് പറയുന്നു. അതിനിടെ വൈകീട്ടോടെ ദമ്പതികൾക്കെതിരെ സഫീർ കരീമും കന്‍റോൺമെന്‍റ് പൊലീസിൽ പരാതി നൽകി. പരാതികളിൽ അന്വേഷണം തുടരുകയാണെന്നാണ് പൊലീസ് പറയുന്നത്.
സിവിൽ സർവ്വീസ് പരീക്ഷയിൽ ബ്ലൂടൂത്ത് ഉപയോഗിച്ച് കോപ്പയടിച്ചതിന് തിരുനെൽവേലി അസിസ്റ്റൻറ് കമ്മീഷണറായിരുന്ന സഫീറിനെ അറസ്റ്റ് ചെയ്തിരുന്നു. ഐപിഎസ്സിൽ നിന്നും പുറത്താക്കപ്പെട്ട സഫീർ ഇപ്പോൾ ജാമ്യത്തിലാണ്. തിരുവനന്തപുരത്ത് സിവിൽ സർവ്വീസ് പരീക്ഷ പരിശീലന കേന്ദ്രത്തിൽ അധ്യാപകനാണ് സഫീർ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam