
ആലപ്പുഴ: അമ്പലപ്പുഴയിൽ സിപിഐ സ്ഥാപിച്ച സ്തൂപവും കൊടിമരവും സിപിഎം പഞ്ചായത്ത് ഭരണസമിതി പിഴുതുമാറ്റി. സിപിഎമ്മിന് വൻ ഭൂരിപക്ഷമുള്ള പഞ്ചായത്ത് ഭരണസമിതിയാണ് പൊതുസ്ഥലത്ത് സ്ഥാപിച്ചെന്നാരോപിച്ച് സ്തൂപവും കൊടിമരവും പൊലീസിനെ കൊണ്ട് പിഴുത് മാറ്റിയത്. നൂറനാട്ട് കൊടിമരം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് സിപിഐ കോൺഗ്രസും തർക്കം തുടരുന്നതിനിടെയാണ് ഒരേ മുന്നണിയിൽ ഉള്ളവരുടെ ഏറ്റുമുട്ടൽ.
നൂറനാട്ട് സിപിഐ കൊടികുത്തിയതിന്‍റെ ക്ഷീണം മാറി വരുന്നതിനിടെയാണ് മുന്നണിക്കുള്ളില്‍ തന്നെ പുതിയ പോര് തുടങ്ങിയിരിക്കുന്നത്. സിപിഐ കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ പരിക്കേറ്റ് പലരും ഇപോഴും ആശുപത്രി വിട്ടിട്ടില്ല. ഇതിന് പിന്നാലെയാണ് അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലും സിപിഐയുടെ കൊടിക്ക് ദുരോഗ്യം. ഏകദേശം സന്ദേശം സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് സമാനമാണ് കാര്യങ്ങള്‍.
സിപിഎമ്മിന് മൃഗീയ ഭൂരിപക്ഷമുള്ള പഞ്ചായത്തിന്‍റെ പ്രസിഡന്‍റ് എസ് ഹാരിസാണ്. ഇദ്ദേഹത്തിന്‍റെ സഹോദരന്‍ എസ് ഷിഹാബ് എഐവൈഫ് മണ്ഡലം സെക്രട്ടറിയും. ഷിഹാബിന്‍റെ നേതൃത്വത്തില്‍ കഴിഞ്‍ ആറിന് മുക്കയില്‍ ജംഗ്ഷനില്‍ എം എന്‍ സ്മാര സ്തൂപവും സിപിഐ, എഐവൈഎഫ് കൊടിമരങ്ങളും സ്ഥാപിച്ചു. പൊതു സ്ഥലത്ത് ഇത് പറ്റില്ലെന്ന് പറഞ്ഞ പഞ്ചായത്ത് ഭരണസമിതി പൊലീസിനെ കൊണ്ട് രായക്ക് രാമാനം ഇത് പൊളിച്ചു മാറ്റുകയായിരുന്നു. എന്തായാലും സിപിഐക്ക് അങ്ങിനെ വിട്ടു കൊടുക്കാനൊന്നും മനസ്സില്ല. പിറ്റേന്ന് തന്നെ അതേ സ്ഥലത്ത് പകരം കൊടിമരം നാട്ടി. സ്തൂപവും പിന്നാലെ പണിയുമെന്ന നിലപാടിലാണ് സിപിഐ.