
പാലക്കാട്: സി പി എം ഭരിക്കുന്ന പാലക്കാട് കുമരംപുത്തൂർ സഹകരണ ഹൗസിംഗ് സൊസൈറ്റി പ്രസിഡന്റിനെതിരെ ലോക്കൽ സെക്രട്ടറി. പ്രസിഡന്റ് പി പ്രഭാകരൻ സൊസൈറ്റിയുടെ മറവിൽ വൻ അഴിമതി നടത്തിയതായി സിപിഎം ലോക്കൽ സെക്രട്ടറി ജി സുരേഷ് കുമാർ ആരോപിച്ചു. ഇത് സംബന്ധിച്ച് സഹകരണ രജിസ്ട്രാർക്കും മുഖ്യമന്ത്രി പിണറായി വിജയനും സുരേഷ് കുമാർ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങിയതായി സഹകരണ വകുപ്പ് അറിയിച്ചു.
കുമരംപുത്തൂർ സഹകരണ ഹൗസിംഗ് സൊസൈറ്റി രൂപീകരണം മുതൽ പി പ്രഭാകരനാണ് പ്രസിഡന്റ്. അന്നു മുതൽ വ്യക്തിപരമായ നേട്ടത്തിനായി പ്രഭാകരൻ സൊസൈറ്റിയെ ഉപയോഗിക്കുന്നുവെന്നാണ് പരാതി. കുമരംപുത്തൂരിൽ സൊസൈറ്റിയ്ക്ക് സ്വന്തമായി സ്ഥലവും കെട്ടിടവും ഉണ്ട്. എന്നിട്ടും സൊസൈറ്റി പ്രവർത്തിക്കുന്നത് വാടകയ്ക്ക് ലക്ഷങ്ങൾ ചെലവഴിച്ച് നവീകരിച്ച കെട്ടിടത്തിലാണെന്നാണ് ഒരു ആക്ഷേപം. സൊസൈറ്റി ഹെഡ് ഓഫീസിന്റെ സമീപത്തുള്ള പ്രസിഡന്റിന്റെ ഉടമസ്ഥതയിലെ കെട്ടിടത്തിലേക്ക് മാറ്റാൻ നീക്കമുണ്ടെന്നും പരാതിയുണ്ട്.
ഇൻറീരിയർ ജോലിക്കെന്ന പേരിൽ വൻ തുക തട്ടാനും വാടകയിനത്തിൽ വരുമാനം ഉണ്ടാക്കാനുമാണ് നീക്കമെന്നാണ് മറ്റൊരു ആരോപണം. നേരത്തെ മറ്റൊരു സഹകരണ ബാങ്കുമായി ബന്ധപ്പെട്ടുണ്ടായ ക്രമക്കേടിൽ ഭരണ സമിതി അംഗമായിരുന്ന പി പ്രഭാകരനിൽ നിന്ന് 6,56,848 രൂപ ഈടാക്കാൻ ഉത്തരവുണ്ട്. ഈ സാഹചര്യത്തിൽ സംഘത്തിന്റെ ഡയറക്ടറാകാൻ പ്രഭാകരൻ അയോഗ്യനാണെന്നും പരാതിയിൽ പറയുന്നു. നേരത്തെ സി പി ഐ ജില്ല കമ്മിറ്റി അംഗമായിരുന്നു പി പ്രഭാകരൻ. മൂന്നു വർഷം മുമ്പാണ് അദ്ദേഹം സിപിഐ വിട്ട് സിപിഎമ്മിലെത്തിയത്.