
കൊച്ചി : ലഹരി സംഘത്തിന്റെ ആക്രമണം തടയാനെത്തിയ സിപിഐഎം ബ്രാഞ്ച് അംഗത്തിന് നേരെ ആക്രമണം. വാഴക്കാല ഇന്ദിര ജംഗ്ഷനിൽ ലുക്ക്മാനുൽ ഹക്കീമിന് നേരെയാണ് ആക്രമണമുണ്ടായത്. വൈകിട്ട് ലഹരി ഉപയോഗിച്ച് ഒരു സംഘം യുവാക്കൾ ആയുധങ്ങളുമായി പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത ഹക്കീമിന് നേരെ ലഹരി സംഘത്തിൽപ്പെട്ടവർ വടിവാൾ വീശുകയും മർദ്ദിക്കുകയുമായിരുന്നു. മർദ്ദനമേറ്റ ഹക്കീമിനെ തൃക്കാക്കര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രദേശവാസികളുടെ നേതൃത്വത്തിൽ ലഹരി സംഘങ്ങൾക്കെതിരെ തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വാഴക്കാല ബിസ്മി നഗറിൽ ലഹരി സംഘങ്ങൾ തമ്പടിക്കുന്ന താവളം കഴിഞ്ഞ ദിവസം നാട്ടുകാരുടെ നേതൃത്വത്തിൽ നശിപ്പിച്ചതിലുള്ള പ്രതികാരമായാണ് ലഹരിമാഫിയ അക്രമണം നടത്തിയതെന്ന് സിപിഐഎം തൃക്കാക്കര വെസ്റ്റ് ലോക്കൽ സെക്രട്ടറി സി പി സാജൽ പറഞ്ഞു.
സംസ്ഥാനത്ത് ലഹരിസംഘങ്ങൾ പിടിമുറുക്കുകയാണ്. മലപ്പുറത്ത് ഇന്ന് വില്‍പ്പനക്കായെത്തിച്ച 9.5 കിലോ കഞ്ചാവുമായി രണ്ട് പേരെ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. അലനല്ലൂര്‍ സ്വദേശികളായ ചെറുക്കന്‍ യൂസഫ് (35), പാക്കത്ത് ഹംസ (48) എന്നിവരാണ് പിടിയിലായത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കഞ്ചാവും സിന്തറ്റിക് ലഹരിമരുന്നുകളും കേരളത്തിലേക്ക് കടത്തുന്ന സംഘത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിരുന്നു. മണ്ണാര്‍ക്കാട്, അലനെല്ലൂര്‍ കേന്ദ്രീകരിച്ചുള്ള സംഘത്തെ നിരീക്ഷിച്ച് വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ആവശ്യക്കാര്‍ പറയുന്ന സ്ഥലത്ത് ലഹരിമരുന്നുകള്‍ എത്തിച്ചുകൊടുക്കുന്ന സംഘത്തെ കുറിച്ച് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പൊലീസ് പൊക്കിയത്. ചരക്ക് വാഹനത്തില്‍ ഒളിപ്പിച്ച് കടത്തവെയാണ് പൊലീസ് കഞ്ചാവ് പിടിച്ചെടുത്തത്. സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ച് വിവരം ലഭിച്ചതായും അവരെ നിരീക്ഷിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.
നിരോധിത മയക്കുമരുന്നുമായി സിനിമ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam