ന്യായമായ ആശമാരുടെ ആവശ്യങ്ങളെക്കാൾ ഉപരി സമരത്തിൽ ഉയർന്നു കേട്ടത് വൈകാരികതയിൽ ചാലിച്ച ഇടതു സർക്കാർ വിരുദ്ധ മുദ്രവാക്യങ്ങളായി മാറിയത് ആരുടെ ബുദ്ധിയായിരുന്നു.
തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്. ബജറ്റിൽ ആശ വർക്കർമാർക്കുള്ള ഓണറേറിയം വർധിപ്പിക്കാത്തതിനെതിരെയാണ് ശിവപ്രസാദ് രംഗത്തെത്തിയത്. ആശാ സമരത്തിന് നേതൃത്വം നൽകിയ എസ്‍യുസിഐയെയും എസ്എഫ്ഐ നേതാവ് വിമർസിച്ചു. സിനിമ സ്റ്റൈലിൽ കാറിൽനിന്ന് ചാടി ഇറങ്ങി കെട്ടിപ്പിടിച്ച് ഇപ്പൊ ശരിയാക്കി തരാമെന്ന് പറഞ്ഞ് "നദ്ദാ ജി" എല്ലാം ഏറ്റിട്ടുണ്ടെന്നും ഇപ്പൊ കേന്ദ്ര സർക്കാർ ഓണറേറിയം കൂട്ടുമെന്നും ഗീർവാണം മുഴക്കി നാളിതുവരെ നയാ പൈസ കൂട്ടാഞ്ഞിട്ടും കേന്ദ്ര സഹ തള്ള് മന്ത്രി ശ്രീ. സുരേഷ് ഗോപിയും ബിജെപിയും കേന്ദ്ര സർക്കാറും ഇവർക്ക് ആലിംഗനം ചെയ്യാൻ പറ്റുന്നവരായി എങ്ങനെ മാറുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ന്യായമായ ആശമാരുടെ ആവശ്യങ്ങളെക്കാൾ ഉപരി സമരത്തിൽ ഉയർന്നു കേട്ടത് വൈകാരികതയിൽ ചാലിച്ച ഇടതു സർക്കാർ വിരുദ്ധ മുദ്രവാക്യങ്ങളായി മാറിയത് ആരുടെ ബുദ്ധിയായിരുന്നു. 1000 രൂപ ആയിരുന്ന ഓണറേറിയം 9000 രൂപയായി ഉയർത്തിയ ഇടതു സർക്കാരിനെ അസഭ്യം പറയാൻ 10 വർഷത്തിന് മുമ്പ് ഭരിച്ചിട്ടും നയാ പൈസയുടെ ആനുകൂല്യം ആശമാർക്ക് നൽകാതിരുന്ന കോൺഗ്രസിൻ്റെ നേതാക്കളെ ക്ഷണിച്ചു വരുത്താൻ ഇവർക്ക് എങ്ങനെ മനസ്സു വന്നുവെന്നും ശിവപ്രസാദ് ചോദിച്ചു.
കാലം സത്യം തെളിയിക്കുകയാണ്. ഇനിയും നിശബ്ദമായി ഇരുന്ന് ജനങ്ങളെ പറ്റിച്ചു ജീവിക്കാമെന്ന് നാടകത്തിൻ്റെ തിരക്കഥാകൃത്തുക്കളായ SUCI നേതാക്കൻമാർ കരുതരുത്. ജനങ്ങൾ എല്ലാ കാണുന്നുണ്ട്. ആശമാരെ വഞ്ചിച്ച, ജനങ്ങളെ തെറ്റിധരിപ്പിച്ച, സമരങ്ങൾ ഉയർത്തുന്ന സത്യത്തെയും ധർമ്മത്തെയും ഒറ്റു കൊടുത്ത ആ സമരത്തിൻ്റെ സോപൺസർമാർ ആരായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.
