'ചവിട്ടേറ്റിട്ടോ ശ്വാസം മുട്ടിയിട്ടോ എന്നറിയില്ല മുഖമൊക്കെ വല്ലാതെയായിരുന്നു, ആദ്യം തിരിച്ചറിഞ്ഞില്ല'

Published : Nov 26, 2023, 10:10 AM ISTUpdated : Nov 26, 2023, 10:17 AM IST
'ചവിട്ടേറ്റിട്ടോ ശ്വാസം മുട്ടിയിട്ടോ എന്നറിയില്ല മുഖമൊക്കെ വല്ലാതെയായിരുന്നു, ആദ്യം തിരിച്ചറിഞ്ഞില്ല'

Synopsis

'അവിടെയൊന്നും നോക്കീട്ട് കാണാത്തത് കൊണ്ട് മോർച്ചറിയിൽ നോക്കിയപ്പോഴാണ് അവിടെ കണ്ടത്. അടുത്തറിയാവുന്ന കുട്ടി ആയിട്ടു പോലും തിരിച്ചറിയാൻ സാധിച്ചില്ല'

കോഴിക്കോട്: പഠനത്തിനൊപ്പം ചിത്രകലയിലും കഴിവ് തെളിയിച്ച വിദ്യാർത്ഥി ആയിരുന്നു കുസാറ്റിലെ അപകടത്തിൽ മരിച്ച സാറാ തോമസ്.  പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന തോമസ്  ജീവിതത്തിലേക്ക് മടങ്ങി വരുമ്പോഴാണ് എല്ലാവരെയും ദുഃഖത്തിലാഴ്ത്തി മകളുടെ മരണം ഈ കുടുംബത്തെ തീരാദുഖത്തിലാഴ്ത്തിയത്. വാർത്ത അറിഞ്ഞത് ടിവിയിലൂടെ ആയിരുന്നു എന്ന് സാറാ തോമസിന്റെ ബന്ധു അമ്മുക്കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

''മകന്റെ ഭാര്യ അവിടെ അധ്യാപികയാണ് അവരെ വിളിച്ചു നോക്കി. ആദ്യം അറിഞ്ഞില്ല. സാറയെ വിളിച്ചിട്ട് ഫോണെടുക്കുന്നില്ല എന്നാണ് പറഞ്ഞത്. അന്വേഷിച്ചിട്ട് വിളിക്കാം എന്ന് പറഞ്ഞു. എട്ടരയായപ്പോ വീണ്ടും വിളിച്ചു. അപകടം പറ്റിയെന്നേ അറിഞ്ഞുള്ളൂ. അവിടെയൊന്നും നോക്കീട്ട് കാണാത്തത് കൊണ്ട് മോർച്ചറിയിൽ നോക്കിയപ്പോഴാണ് അവിടെ കണ്ടത്. അടുത്തറിയാവുന്ന കുട്ടി ആയിട്ടു പോലും തിരിച്ചറിയാൻ സാധിച്ചില്ല എന്നാണ് മോള് പറഞ്ഞത്. ചവിട്ടേറ്റിട്ടാണോ ശ്വാസം മുട്ടിയിട്ടാണോ മുഖമൊക്കെ വല്ലാതെ ആയിരുന്നു.'' ബന്ധു അമ്മുക്കുട്ടി വിങ്ങിപ്പൊട്ടി പറയുന്നു. കഴിഞ്ഞ ജനുവരിയിലാണ് സാറയുടെ അച്ഛന് പാമ്പുകടിയേറ്റത്. അതിൽ നിന്ന് രക്ഷപ്പെട്ട് വരുന്നതിനിടെ ആയിരുന്നു ഈ ദുരന്തം. 

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ എഞ്ചിനിയറിങ് വിദ്യാർത്ഥികളുടെ ടെക് ഫെസ്റ്റിനിടെയാണ് വലിയ അപകടം ഉണ്ടായത്. ഗാനമേള കാണാനെത്തിയ വിദ്യാർത്ഥികളുടെ തിക്കും തിരക്കിലും പെട്ട് മൂന്ന് വിദ്യാർത്ഥികളടക്കം നാല് പേർ മരിച്ചു. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള കാണാനെത്തിയ വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്. കുസാറ്റിലെ എഞ്ചിനീയറിങ് രണ്ടാം വർഷ വിദ്യാർത്ഥികളായ അതുൽ തമ്പി, സാറാ തോമസ്, ആൻ റുഫ്തോ എന്നിവരും പാലക്കാട് മുണ്ടൂർ സ്വദേശി ആൽബിൻ ജോസഫുമാണ് മരിച്ചത്. 

വിദ്യാർത്ഥികൾ സംഘടിപ്പിച്ച പരിപാടി നിയന്ത്രിച്ചതും വിദ്യാർത്ഥികളായിരുന്നു. വിദ്യാർത്ഥികൾ തന്നെയായിരുന്നു വളണ്ടിയർമാർ. സ്കൂൾ ഓഫ് എഞ്ചിനീയറിങിലെയും ടെക് ഫെസ്റ്റിൽ പങ്കെടുക്കാനെത്തിയ വിദ്യാർത്ഥികൾക്കും മാത്രമായിരുന്നു ഗാനമേളയ്ക്ക് പ്രവേശനം. ഇവർക്ക് പ്രത്യേകം ടീ ഷർട്ട് നൽകിയിരുന്നു. ഇത് ധരിച്ചവർക്ക് മാത്രമായിരുന്നു. പ്രവേശനം.

വൈകിട്ട് ഏഴ് മണിയോടെ വിദ്യാർത്ഥികളെ പരിപാടി നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക് പ്രവേശിപ്പിക്കുന്നതിനിടയിൽ പുറത്ത് മഴ പെയ്തു. ഈ സമയത്ത് വിദ്യാർത്ഥികൾ തള്ളിക്കയറാൻ ശ്രമിച്ചു. ആംഫിതിയേറ്ററിലേക്ക് ഇറങ്ങി പോകുന്ന പടികളിലുണ്ടായിരുന്ന വിദ്യാർത്ഥികൾ പുറകിൽ നിന്നുള്ള തള്ളലിൽ നിലത്ത് വീണു. ഇവർക്ക് മുകളിലേക്ക് പിന്നെയും വിദ്യാർത്ഥികൾ വീണു. വീണുകിടന്ന വിദ്യാർത്ഥികളെ പിന്നാലെയെത്തിയവർ ചവിട്ടിയതും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. അപകട സ്ഥലത്ത് നിന്നും ഉടൻ തന്നെ പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഇവരിൽ ആൽബിനടക്കം മരിച്ച നാല് പേരും ആശുപത്രിയിലെത്തും മുൻപ് അന്ത്യശ്വാസം വെടിഞ്ഞിരുന്നു. 

സാറയുടെ മരണം ഉള്‍ക്കൊള്ളാനാകാതെ കുടുംബം
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശബരിമല സീസൺ: പമ്പ ഡിപ്പോയിൽ നിന്ന് ഒരു ദിവസം കെഎസ്ആർടിസി നേടുന്നത് 40 ലക്ഷം രൂപ വരുമാനം, സർവീസ് നടത്തുന്നത് 196 ബസുകൾ
ഹോം വർക്ക് ചെയ്യാതെ സ്കൂളിലെത്തി, കൊല്ലത്ത് മൂന്നാം ക്ലാസ് വിദ്യാർത്ഥിയുടെ തുട അടിച്ച് പൊട്ടിച്ച് അധ്യാപകൻ