
കോഴിക്കോട്: ദയാപുരം വിദ്യാഭ്യാസസാംസ്‌കാരിക കേന്ദ്രം ഏര്‍പ്പെടുത്തിയ നാലാമത് ഷെയ്ഖ് അന്‍സാരി അവാര്‍ഡിന് കോഴിക്കോട്ടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്‍ അര്‍ഹമായി. സാമൂഹ്യനീതി, സാമുദായിക സൗഹാര്‍ദ്ദം, ഇന്ത്യയുടെ ഭരണഘടനാമൂല്യങ്ങള്‍, കേരളത്തിന്റെ സാമൂഹ്യ-സാംസ്‌കാരിക വളര്‍ച്ച എന്നിവയ്ക്കായി ആത്മാര്‍ത്ഥവും നിസ്വാര്‍ത്ഥവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കൂട്ടായ്മകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ളതാണ് രണ്ടു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന ഈ പുരസ്‌കാരം.
മുപ്പതു വര്‍ഷമായി പാലിയേറ്റീവ് കെയര്‍ രംഗത്ത് നടത്തുന്ന സേവനപ്രവര്‍ത്തനങ്ങളിലൂടെയും പരിശീലനങ്ങളിലൂടെയും ഗവേഷണത്തിലൂടെയും പരിചരണത്തിന്റെയും സന്നദ്ധപ്രവര്‍ത്തനത്തിന്റെയും സംവിധാനവും സംസ്‌കാരവും അവതരിപ്പിച്ചതാണ് ഐ പി എമ്മിനെ അവാര്‍ഡിന് അര്‍ഹമാക്കിയതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡോ. എം എം ബഷീര്‍ ചെയര്‍മാനും സി.ടി അബ്ദുറഹിം സെക്രട്ടറിയും പി.പി ഹൈദര്‍ ഹാജി, അബ്ദുല്ല നന്മണ്ട, ഡോ. എന്‍.പി ആഷ്ലി എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.
1989-ല്‍ വിടപറഞ്ഞ പ്രമുഖ പണ്ഡിതനും ഖത്തറിലെ മതകാര്യവകുപ്പിന്റെയും സാംസ്‌കാരിക പുനരുത്ഥാനവകുപ്പിന്റെയും ഡയറക്ടറുമായിരുന്ന ഷെയ്ഖ് അബ്ദുല്ലാ ഇബ്രാഹിം അല്‍ അന്‍സാരിയുടെ ഓര്‍മക്കായി 2009- ല്‍ ദയാപുരം കൂട്ടായ്മ സ്ഥാപിച്ചതാണ് ഈ പുരസ്‌കാരം. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്റ് പീസ്, തിരൂരങ്ങാടി യത്തീംഖാന, കാന്‍സര്‍ രോഗികള്‍ക്കായി പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ആശ്രയ വളണ്ടിയര്‍ കേന്ദ്രം, വി എം സുധീരന്‍, കോട്ടക്കല്‍ ആര്യവൈദ്യശാല എന്നിവര്‍ക്കാണ് മുന്‍വര്‍ഷങ്ങളില്‍ ഈ പുരസ്‌കാരം ലഭിച്ചത്.
ഡോ. എം എം ബഷീര്‍, സി ടി അബ്ദുറഹീം, എന്‍.പി ആഷ്ലി, ദയാപുരം റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍, ജ്യോതി പി, ദയാപുരം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. നിമ്മി ജോണ്‍ വി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam