
തിരുവനന്തപുരം: കലകള്‍ക്കും ഡിസൈനും സാംസ്‌കാരിക രാഷ്ട്രീയ സംവാദങ്ങള്‍ക്കുമായി കനകക്കുന്നില്‍ നാലുനാള്‍ ഉല്‍സവം. ഡി സി കിഴക്കെമുറി ഫൗണ്ടേഷനും ഡിസി ഡി സി ബുക്‌സും ചേര്‍ന്നാണ് ചേര്‍ന്നാണ് 'സ്‌പേസസ്' എന്ന പേരില്‍ കലയുടെയും സംവാദങ്ങളുടെയും ഉല്‍സവദിനങ്ങള്‍ ഒരുക്കുന്നത്. ലോകപ്രശസ്തരായ ചിന്തകര്‍, എഴുത്തുകാര്‍, പൊതുപ്രവര്‍ത്തകര്‍, ചലച്ചിത്രതാരങ്ങള്‍, കലാ സാംസ്‌കാരിക പരിസ്ഥിതി പ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കുന്ന 'സ്‌പേസസ് ഉല്‍സവം' ഈ മാസം 29 മുതല്‍ സെപ്തബര്‍ ഒന്നുവരെയാണ് നടക്കുന്നത്. സാഹിത്യം, സിനിമ, രാഷ്ട്രീയം, ചരിത്രം, ഡിസൈന്‍, വാസ്തു, കല, തത്വചിന്ത, ആര്‍ക്കിടെക്ചര്‍, സമൂഹം, തുടങ്ങി വിവിധ വിഷയങ്ങളില്‍ ഒരേ സമയം മൂന്ന് വേദികളിലായി നൂറിലേറെ സംവാദങ്ങള്‍ക്ക് 'സ്‌പെയ്‌സസ് ഫെസ്റ്റിവല്‍' വേദിയാകും.
പ്രമുഖ സംഗീതജ്ഞന്‍ ടി എം കൃഷ്ണ അവതരിപ്പിക്കുന്ന സംഗീതവിരുന്ന്, തകര ബാന്‍ഡിന്റെ റോക്ക് ഷോ, എംടി വാസുദേവന്‍ നായരുടെ ജീവിതവും കൃതികളും കോര്‍ത്തിണക്കി പ്രശാന്ത് നാരായണന്‍ അണിയിച്ചൊരുക്കിയ 'മഹാസാഗരം', കലാശ്രീ രാമചന്ദ്ര പുലവറും സംഘവും അവതരിപ്പിക്കുന്ന തോല്‍പ്പാവക്കൂത്ത് എന്നിവയും ഇതോടൊപ്പം അരങ്ങേറും. പ്രശസ്ത ചിത്രകാരനും ബിനാലെ സംഘാടകനുമായ റിയാസ് കോമുവിന്റെ പുസ്തക ഇന്‍സ്റ്റലേഷനും പ്രശസ്ത സംവിധായകന്‍ ഷാജി എന്‍. കരുണ്‍ ക്യുറേറ്റ് ചെയ്യുന്ന ചലച്ചിത്രോല്‍സവവും ഫെസ്റ്റിവലില്‍ ഉണ്ടാവും.
ബഹിരാകാശ സഞ്ചാരി രാകേഷ് ശര്‍മ, ടി എം കൃഷ്ണ, മാധവ് ഗാഡ്ഗില്‍, പ്രകാശ് രാജ്, പദ്മപ്രിയ, ജയാ ജയ്റ്റ്ലി, പ്രശസ്ത ആര്‍ക്കിടെക്ട് ബി വി ദോഷി, വികാസ് ദിലവരി, ശശി തരൂര്‍, ഇറാ ത്രിവേദി, സാറാ ജോസഫ്, എന്‍ എസ് മാധവന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ശ്രീലങ്കന്‍ ആര്‍ക്കിടെക്ട് ക്ട് പലിന്‍ഡ കണ്ണങ്കര, ഡീന്‍ ഡിക്രൂസ്, റസൂല്‍ പൂക്കുട്ടി, സത്യപ്രകാശ് വാരാണസി, നീലം മംഞ്ജുംനാഥ്, ബോസ് കൃഷ്ണമാചാരി, സുനില്‍ പി ഇളയിടം, സണ്ണി എം കപിക്കാട്, കെ ആര്‍ മീര, തുടങ്ങി നിരവധി പ്രമുഖര്‍ സെഷനുകളില്‍ പങ്കെടുക്കും. മുഖാമുഖങ്ങള്‍, പ്രഭാഷണങ്ങള്‍, പ്രദര്‍ശനങ്ങള്‍, വര്‍ക്ക് ഷോപ്പുകള്‍, പരമ്പരാഗത തൊഴില്‍വിദഗ്ധരുടെ അനുഭവാഖ്യാനങ്ങള്‍ എന്നിവയും സ്‌പേസസ് ഉല്‍സവത്തിലുണ്ടാവും.
കവി സച്ചിദാനന്ദനാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍. ആര്‍ക്കിടെക്റ്റ് ടി എം സിറിയക്കാണ് ഫെസ്റ്റിവല്‍ ക്യുറേറ്റര്‍.
പ്രധാന സംവാദങ്ങള്‍:
ഒന്നാം ദിവസം:
ആര്‍ക്കിടെക്ച്ചര്‍ എന്ന സംസ്‌കാരത്തെപ്പറ്റിയും കേരളത്തിന്റെ ആഗോള സ്വത്വത്തെ കുറിച്ചും മുംബൈയിലെ പൈതൃക സംരക്ഷണത്തെക്കുറിച്ചും പുണ്യസ്ഥലങ്ങളിലെ ജ്ഞാനഭാവത്തെക്കുറിച്ചും വായനശാല, ചായക്കട, ഷാപ്പ് തുടങ്ങിയ പങ്കുവയ്ക്കലിടങ്ങളിലെ ബലതന്ത്രത്തെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍.
പ്രകൃതിക്ഷോഭങ്ങള്‍ തുടര്‍ക്കഥയാകുന്ന കേരളത്തെപ്പറ്റി ഡോ വി എസ്. വിജയന്‍ പ്രൊഫസര്‍ മാധവ് ഗാഡ്ഗിലുമായുള്ള സംഭാഷണം.
രണ്ടാം ദിവസം:
സിനിമയിലേയും സാഹിത്യത്തിലേയും കഥപറച്ചിലിന്റെ ആര്‍ക്കിടെക്ചര്‍, കരകൗശലപാരമ്പര്യങ്ങളുടെ പുനരുജ്ജീവനവും സൂക്ഷിപ്പും, സ്വതന്ത്ര സമൂഹങ്ങള്‍ എന്നിവയെക്കുറിച്ചുള്ള സെഷനുകള്‍.
മനു എസ് പിള്ളയുമായും റസൂല്‍ പൂക്കുട്ടിയുമായുള്ള സംഭാഷണങ്ങള്‍.
മൂന്നാം ദിവസം:
കേരളത്തിലെ വാസ്തുകലയിലെ പ്രകൃതിയേയും ആധൂനികതയേയും കുറിച്ചുള്ള സെഷന്‍. സന്യാസി മഠങ്ങളിലെ ഉള്ളറകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന സെഷനില്‍ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ പങ്കെടുക്കും.
നാലാം ദിവസം:
കോളനി അനന്തര നഗരശാസ്ത്രം ഇന്ത്യയില്‍ എന്ന വിഷയത്തില്‍ ഡോ. ശശി തരൂര്‍ നടത്തുന്ന പ്രഭാഷണം.
ലിംഗം, ഇടം എന്നിവിടങ്ങളിലെ സമവാക്യങ്ങളെക്കുറിച്ചും, ഇംഗ്ലീഷുകാര്‍ തന്നുപോയ വാസ്തുപാരമ്പര്യത്തെക്കുറിച്ചും, കേരളത്തിന്റെ പുനനിര്‍മ്മാണം, ദുരന്തമുഖത്തെ പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ചുമുള്ള സംവാദങ്ങള്‍.
ഡി സി കിഴക്കേമുറി സ്മാരകപ്രഭാഷണം: മാഗ്സസെ അവാര്‍ഡ് ജേതാവ് ടി.എം കൃഷ്ണ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam