
തിരുവനന്തപുരം: വെള്ളായണിയിലെ വാഴവിളയിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ജില്ല അൺ എംപ്ലോയിസ് സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി. കോൺഗ്രസ് നേതാക്കളുടെ അധീനതയിലുള്ള സംഘം കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി നിക്ഷേപകർ പലർക്കും പലിശ പോലും കൊടുക്കാതെ പ്രതിസന്ധിയിലായ സാഹചര്യത്തിൽ നിക്ഷേപകരുടെ പരാതിയെ തുടർന്ന് കരമന പൊലീസ് കേസ്സ് രജിസ്റ്റർ ചെയ്തത് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് തിരുവനന്തപുരം അസി:രജിസ്ടാർ അഡ്മിനിസ്ട്രേറ്റിവ് ഭരണം ഏർപ്പെടുത്തിയത്. പി. ഭുവനേന്ദ്രൻ നായർ കൺവീനറായും കെ. സനൽകുമാർ, കെ .സുകുമാരൻ എന്നിവരുമടങ്ങുന്ന മൂന്നംഗ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തിട്ടുണ്ട്.
സംഘത്തിൽ 2021 ൽ തെരഞ്ഞെടുത്ത ഭരണ സമിതി നിലവിൽ വന്നെങ്കിലും സംഘം തുറന്നു പ്രവർത്തിക്കാത്തതും സമിതി യോഗം ചേരാത്തത്തതും പരിഗണിച്ചാണ് രജിസ്ട്രാറുടെ ഉത്തരവ്. ആറ് മാസമാണ് കാലാവധി. പുതിയ ഭരണ സമിതിയെ തെരഞ്ഞെടുക്കാനുള്ള ചുമതലയും കമ്മിറ്റിക്ക് നൽകിയിട്ടുണ്ട്. സംഘത്തിന്‍റെ കിള്ളിപ്പാലത്തേയും വലിയതുറയിലേയും ശാഖകൾ നേരത്തേ പൂട്ടിയിരുന്നു. സൊസൈറ്റി പ്രസിഡന്‍റ് പണം മുഴുവന്‍ പിന്‍വലിച്ചെന്നും മുൻ എംഎൽഎയുടെ ഉത്തരവാദിത്വത്തിലാണ് നിക്ഷേപം നടത്തിയതെന്നും ആരോപിച്ച് നിക്ഷേപകർ വി.എസ്. ശിവകുമാറിന്‍റെ ശാസ്തമംഗലത്തെ വസതിയിലേക്ക് നേരത്തെ പ്രതിഷേധവുമായി എത്തിയിരുന്നു.
Read More... തീർഥാടകരുമായി പുറപ്പെട്ട ആഡംബര ബസ് കൊക്കയിലേക്ക് മറിഞ്ഞു, മരിച്ചവരുടെ എണ്ണം ആറായി ഉയർന്നു
വെള്ളായണി, വലിയതുറ, കിള്ളിപ്പാലം ശാഖകളാണ് സൊസൈറ്റിക്കുണ്ടായിരുന്നത്. ഇവിടങ്ങളില്‍ നിക്ഷേപം നടത്തിയവര്‍ക്ക് പണം നഷ്ടമായതായാണ് പരാതി. ശിവകുമാറിന്‍റെ വിശ്വസ്തനാണെന്നു പറഞ്ഞാണ് പ്രസിഡന്‍റ് രാജേന്ദ്രന്‍ തങ്ങളെക്കൊണ്ട് പണം നിക്ഷേപിപ്പിച്ചെന്നായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആരോപണം. പരാതിയിൽ അന്വേഷണം തുടരുന്നതിനിടെയാണ് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയത്.