
ഇടുക്കി: രണ്ട് വര്‍ഷം നീണ്ട സേവനത്തിനൊടുവില്‍ ദേവികുളം സബ് കളക്ടർ പ്രേം കൃഷ്ണൻ പടിയിറങ്ങുന്നു. രണ്ട് വർഷത്തോളം മൂന്നാറിൽ സേവനമനുഷ്ടിച്ചതിൽ നിരവധി കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞെന്ന് സബ് കളക്ടർ പ്രേം കൃഷ്ണൻ വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞു. കൈയ്യേറ്റങ്ങൾക്കൊണ്ടും അനധികൃത നിർമ്മാണങ്ങളുടെ പേരിലും മോശം അന്തരീക്ഷം നിലനിന്നിരുന്ന ദേവികുളത്ത് 2019 സെപ്ടബറിലാണ് പ്രേം കൃഷ്ണൻ സബ് കളക്ടറയായി ചുമതലയേറ്റത്. ഉദ്യോഗസ്ഥരും - ജനങ്ങൾക്കും ഇടയിലുണ്ടായിരുന്ന അന്തരം ഒഴിവാക്കി പ്രശ്നപരിഹാരം കാണാൻ കഴിയാതിരുന്ന സമയത്ത് ജനങ്ങളെ വിശ്വാസത്തിലെടുക്കാൻ ഇദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങൾക്കായി.
അതോടൊപ്പം കെഡിഎച്ച് വില്ലേജിലെ പട്ടയ പ്രശ്നങ്ങളിൽ സർക്കാരിന്‍റെ ഇടപെടൽ വേണമെന്ന നിലപാട് അദ്ദേഹത്തെ ജനപ്രീയനാക്കി. 1964 ഭൂമി പതിവ് ചട്ടപ്രകാരം കെഡിഎച്ച് വില്ലേജില്‍ പട്ടയം നല്‍കാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ ഇവിടെ വര്‍ഷങ്ങളായി താമസിക്കുന്നവരുണ്ടെന്നും ഇവരുടെ ഭൂമി പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും പ്രേം കൃഷ്ണന്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇത് ജനങ്ങളില്‍ സബ്‍ കലക്ടറോടുള്ള മതിപ്പ് കൂട്ടാന്‍ കാരണമായി. അതോടൊപ്പം കൊവിഡ് കാലത്ത് കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം മുടങ്ങാതിരിക്കാന്‍ മൊബൈല്‍ റെയിഞ്ചില്ലാതിരുന്ന മൂന്നാറിലെ പ്രദേശങ്ങളില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനും മൊബൈല്‍ ഫോണ്‍ ഇല്ലാത്ത കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ എത്തിക്കുന്നതിനും അദ്ദേഹത്തിന്‍റെ മുന്‍കൈയില്‍ കൈക്കൊണ്ട നടപടികള്‍ ഏറെ പ്രശംസ പിടിച്ച് പറ്റിയിരുന്നു.
ഗ്യാപ് റോഡ് പ്രശ്നത്തിലും അനധികൃത കൈയ്യേറ്റങ്ങൾക്കെതിരെയും വിട്ടുവീഴ്ചയില്ലാതെ നിയമം ശക്തമായി നടപ്പിലാക്കുന്നതോടൊപ്പം സർക്കാർ വകുപ്പുകളുമായി ചേർന്ന് മൂന്നാറിന്‍റെ സമഗ്ര വികസനം നടപ്പിലാക്കാൻ സബ് കലക്ടര്‍ പ്രേം കൃഷ്ണന്‍ നിരവധി ശ്രമങ്ങള്‍ നടത്തി. മൂന്നാറിൽ രണ്ട് വർഷക്കാലം സേവനം അനുഷ്ടിച്ചതിൽ നിരവധി വിഷയങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞെന്നും അതിന് എല്ലാവരോടും നന്ദി പറയുകയാണെന്നും പ്രേം കൃഷ്ണൻ പറഞ്ഞു. പ്രമോഷനോടൊപ്പമുള്ള സ്ഥലം മാറ്റമാണെങ്കിലും പുതിയ മേഖലയെവിടെയന്ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam