
കൊച്ചി: സ്പൈനൽ മസ്കുലർ അട്രോഫി (എസ് എം എ) ബാധിച്ച ആറ് മാസം പ്രായമായ ധ്രുവാന്റെ ചികിത്സക്ക് തികയാത വന്ന ഒരു കോടി രൂപയും കിട്ടിയതായി മാതാപിതാക്കൾ. ഇതോടെ മരുന്നിനായി വേണ്ട പതിനാറ് കോടി രൂപയും കണ്ടെത്തിയെന്ന് കുടുംബം ആറിയിച്ചു. ചികിത്സയ്ക്ക് പണം സമാഹരിക്കാനുള്ള ധ്രുവാന്റെ കുടുംബത്തിന്റെ പരിശ്രമം ഏഷ്യാനെറ്റ് ന്യൂസ് വാർത്ത നൽകിയിരുന്നു. എറണാകുളം കൂത്താട്ടുകുളം സ്വദേശിയായ ദമ്പതികളുടെ മകനാണ് സുമനസുകളുടെ കരുണയിൽ പുതു ജീവൻ ലഭിക്കുന്നത്.
ധ്രുവാന്റെ അവസ്ഥയറിഞ്ഞ് നല്ല മനസ്സുകൾ സഹായിച്ചപ്പോൾ ആദ്യം 15 കോടി രൂപ കണ്ടെത്താനായിരുന്നു. എന്നാൽ ഇതേ രോഗബാധിതയായ മറ്റൊരു കുഞ്ഞിനായി മുഴുവൻ പണവും കണ്ടെത്തിയതിന് പിന്നാലെ ഉണ്ടായ ആശയക്കുഴപ്പം ധ്രുവാനുള്ള സഹായത്തെയും അവസാനഘട്ടത്തിൽ ബാധിച്ചു. ഇത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്ത് രണ്ട് ദിവസത്തിനുള്ളിൽ തന്നെ ചികിത്സക്കായി വേണ്ട ഒരു കോടി രൂപയും കുടുംബത്തിന് ലഭിച്ചു.
പേശികൾക്ക് ബലം കുറഞ്ഞ് ചലനശേഷി നഷ്ടപ്പെടുന്ന രോഗം ഒരു മാസം പ്രായമുള്ളപ്പോഴാണ് ധ്രുവാന് കണ്ടെത്തുന്നത്. ആറ് മാസമായി കൂത്താട്ടുകുളം കിഴകൊമ്പ് സ്വദേശികളായ അനന്തു അശോകും ഭാര്യ അശ്വതിയും മകന്റെ ചികിത്സക്കായുള്ള പണത്തിനായി നെട്ടോട്ടമോടുകയായിരുന്നു. ഇവരെ കൈവിടാതെ നാട്ടുകാർ ചേർത്ത് നിർത്തി സഹായനിധി രൂപീകരിച്ചു. മരുന്നിനായി വേണ്ട 16 കോടി രൂപയിൽ പകുതിയിലധികം കഴിഞ്ഞ ദിവസത്തിനുള്ളിൽ കണ്ടെത്തിയിരുന്നു. ഇതിനിടെ കൂത്താട്ടുകുളത്തിന് അടുത്ത് മൂവാറ്റുപുഴയിലെ ആറ് മാസം പ്രായമുള്ള എസ്എംഎ ബാധിതയായ മിയ മരിയക്ക് വേണ്ടിയും ലോകമലയാളികൾ ഒന്നിച്ചു.
മിയയ്ക്കൊപ്പം ധ്രുവാനെയും കരുതണമെന്ന പ്രചാരണങ്ങളും സജീവമായി. മിയയ്ക്ക് മരുന്നിനായി വേണ്ട മുഴുവൻ തുകയും കിട്ടി. എന്നാൽ ഇതിനിടെ ധ്രുവാനും വേണ്ട മുഴുവൻ പണവും കണ്ടെത്തിയെന്ന് സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചു. ഇത് ധ്രുവാന് മരുന്നിനായുള്ള അവസാനഘട്ട ധനസമാഹരണത്തെ കാര്യമായി ബാധിച്ചിരുന്നു. എന്നാൽ ഇക്കാര്യം വാർത്തയായതോടെ മലയാളികൾ വീണ്ടും ധ്രുവാനായി ഒരുമിച്ച് ചേരുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam