
തൃശൂര്‍: അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്ന ഭിന്നശേഷിക്കാരന്‍ നടത്തുന്ന വഴിയോര തട്ടുകടയില്‍ ചത്ത ആടിന്റെ ചീഞ്ഞളിഞ്ഞ മാംസം തള്ളി സാമൂഹ്യ വിരുദ്ധര്‍. വിയ്യൂര്‍ ജയില്‍ പടിക്കും പൂവണിക്കും ഇടയിലുള്ള റോഡരികില്‍ രണ്ടര വര്‍ഷമായി പ്രവര്‍ത്തിക്കുന്ന തട്ടുകടയിലാണ് സാമൂഹ്യ വിരുദ്ധര്‍ മാംസ മാലിന്യങ്ങള്‍ എറിഞ്ഞ് ക്രൂരത കാട്ടിയത്.
മൂന്ന് വര്‍ഷം മുമ്പ് പെരിങ്ങാവിലെ ഒരു കെട്ടിടത്തിന്റെ പെയിന്റിങ് ജോലിക്കിടയില്‍ കെട്ടിടത്തില്‍നിന്ന് വീണ് അരയ്ക്കു താഴെ തളര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഭിന്നശേഷിക്കാരനായ കോലഴി സ്വപ്നഭൂമി നിവാസിയായ ചാരചട്ടി മനോജി (44) ന്റേതാണ് തട്ടുകട. ബുധനാഴ്ച രാവിലെ ഭാര്യയുടെയൊപ്പം കട തുറക്കാന്‍ എത്തിയപ്പോളാണ് കടയുടെ ഉള്ളിലേക്ക് മാലിന്യം തള്ളിയ നിലയിൽ കണ്ടത്. മനോജും ഭാര്യയും മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം ഇവിടെ വിറ്റ് കിട്ടുന്ന വരുമാനത്തെ ആശ്രയിച്ചാണ്.
മനോജിന്റെ ചികിത്സയുടെ ഭാഗമായി വന്‍ സാമ്പത്തിക ബാധ്യതയിലാണ് കുടംബം. കോലഴി പള്ളിയിലെ വികാരിയായ ഫ്രാന്‍സിസ് വട്ടപ്പുള്ളിയാണ് തട്ടുകട ഇടാന്‍ ആവശ്യമായ പണവും സാധന സാമഗ്രികളും കുടുംബത്തിന് വാങ്ങി നല്‍കിയത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയാണ് മാലിന്യം നീക്കം ചെയ്തത്. മാലിന്യം തള്ളിയതിന്റെ പേരില്‍ വിയ്യൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കാനുള്ള തയാറെടുപ്പിലാണ് മനോജുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam