വാടാനപ്പള്ളിയിൽ ഗതാഗത തടസ്സമുണ്ടാക്കിയ രണ്ട് ബസ് ഡ്രൈവർമാരുടെ ലൈസൻസ് തൃപ്രയാർ ജോയിന്റ് ആർടിഒ സസ്പെൻഡ് ചെയ്തു. മനഃപൂർവം ബസ്സിടിപ്പിക്കുകയും റോഡിൽ വാഹനം നിർത്തിയിട്ട് തർക്കിക്കുകയും ചെയ്തതിനാണ് നടപടി.
തൃശൂർ : വാടാനപ്പള്ളിയിൽ ഗതാഗത തടസ്സം സൃഷ്ടിച്ച ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. പരിശീലനത്തിന് ഡ്രൈവർമാരെ എടപ്പാളിലേക്ക് അയക്കും. തൃപ്രയാർ ജോയിന്റ് ആർ.ടി.ഒ ആണ് നടപടിയെടുത്തത്. ഡ്രൈവർമാരായ പ്രശാന്ത്, അ ഖിൽ ടി വി എന്നിവർക്കെതിരേയാണ് മോട്ടോർ വാഹന നിയമ പ്രകാരം നടപടിയെടുത്തത്.
ജൂലൈ 22 ന് കെ എൽ 47 5888 നമ്പർ ബസ്, മുന്നിൽ പോവുകയായിരുന്ന കെ എൽ 40 എസ് 9394 നമ്പർ ബസ്സിന്റെ പുറകിൽ മനഃപൂർവ്വം ഇടിക്കുകയായിരുന്നു. ഇതിൽ പ്രകോപിതനായ രണ്ടാമത്തെ ബസ്സിന്റെ ഡ്രൈവർ അഖിൽ വാഹനം റോഡിൽ നിർത്തിയിട്ട് യാത്രക്കാർക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ യാത്രക്കാരുടെ മുന്നിൽ വച്ചു പ്രശാന്തിനോട് പ്രകോപനപരമായി പെരുമാറി. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ നിശാന്ത് ടി ജി നടത്തിയ അന്വേഷണത്തിലാണ് ഇരുവർക്കും വീഴ്ച സംഭവിച്ചതായി കണ്ടെത്തിയത്.
റൂട്ട് ബസ്സുകൾ തമ്മിൽ ഈ വിധം സ്പർധ നിരവധിയായി പല ഭാഗങ്ങളിലും റിപ്പോർട്ട് ചെയ്യുന്നതിന്റെ പശ്ചാത്തലത്തിൽ മാതൃകാപരമായ നടപടി എന്ന രീതിയിൽ ഇരു ഡ്രൈവർമാരുടെയും ലൈസൻസ് റദ്ദാക്കുകയും ബോധവത്കരണത്തിന്റെയും പെരുമാറ്റച്ചട്ട പരിശീലനത്തിന്റെയും ഭാഗമായി ഇവരെ എടപ്പാളിലെ ഐ ഡി ടി ആറിലേക്ക് പരിശീലന ക്ലാസ്സുകൾക്കായി അയക്കാനും തീരുമാനിച്ചു.
സമൂഹത്തിന് മോശമായ സന്ദേശം നൽകുന്ന ഇത്തരം നിയമലംഘനങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്ന് തൃപ്രയാർ ജോയിന്റ് ആർ ടി ഒ അറിയിച്ചു. തൃശ്ശൂർ/തൃപ്രയാർ പരിധിയിലെ റൂട്ട് ബസ്സുകളിലും ബസ് സ്റ്റാൻഡുകളിലും പരിശോധന ശക്തമാക്കുമെന്നും മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും തൃപ്രയാർ ജോയിന്റ് ആർ ടി ഒ അറിയിച്ചു.
