
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ക്യാംപസിനുള്ളിൽ യുവ ഡോക്ടർക്ക് നേരെ അതിക്രമ ശ്രമം. യുവാക്കള്‍ സംഘം ചേർന്ന് പിന്തുടർന്നപ്പോൾ ഡോക്ടർ കെ.എസ്.ആർ.ടി.സി ബസ്സിൽ കയറി രക്ഷപ്പെട്ടു. മെഡിക്കൽ കോളേജ് ക്യാംപസിസില്‍, അച്യുതമേനോൻ സെന്ററിൽ പി.ജി വിദ്യാർഥിനിയാണ് തനിക്ക് നേരിട്ട ദുരനുഭവം ഫേസ്‌ബുക്കിലൂടെ പുറം ലോകത്തെ അറിയിച്ചത്. ഇന്ന് വൈകിട്ട് നാലരയോടെ യുവ ഡോക്ടര്‍ ക്ലാസ് കഴിഞ്ഞ് മെഡിക്കൽ കോളേജ് പുതിയ ഒ.പി കെട്ടിടത്തിന് മുന്നിൽ എത്തിയപ്പോഴാണ് അതിക്രമ ശ്രമമുണ്ടായത്.
എതിർദിശയിൽ വന്ന 18നും 23നും ഇടയിൽ പ്രായമുള്ള യുവാക്കളുടെ സംഘത്തിലെ ഒരാൾ ഡോക്ടറോട് മോശമായി സംസാരിച്ചു. ഇത് ചോദ്യംചെയ്തത്തോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. സമീപത്തു കാഴ്ചക്കാരായി ആളുകൾ ഉണ്ടായിരുന്നുയെങ്കിലും യുവാക്കളെ ഭയന്ന് പ്രതികരിച്ചില്ല. യുവതി മുന്നോട്ട് നടക്കുന്നതിനിടയിൽ യുവാക്കളുടെ സംഘം പിന്തുടരാൻ തുടങ്ങി.ആക്രമണം പേടിച്ച ഡോക്ടര്‍ കെ.എസ്.ആർ.ടി.സി ബസ്സിൽ കയറി രക്ഷപെടുകയായിരുന്നു. ബസ്സിൽ കയറിയ ഉടൻ തന്നെ യുവതതി പൊലീസിന്റെ 112 എന്ന കണ്‍ട്രോള്‍ റൂമിൽ വിളിച്ചു വിവരം അറിയിച്ചെങ്കിലും ഫലമുണ്ടായില്ല എന്ന് പറയുന്നു.
അല്പസമയത്തിന് ശേഷം തിരികെ വിളിച്ച പൊലീസുകാർ ആരെയും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് അറിയിച്ചെന്ന് യുവതി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. തന്നോട് മോശമായി സംസാരിച്ചയാൾ മെറൂണ് കളർ ടീഷർട്ട് ആണ് ഇട്ടിരുന്നതെന്നും സംഘത്തിൽ ചിലർ ഓട്ടോ ഡ്രൈവർമാരുടെ വേഷത്തിലായിരുന്നുയെന്നും ഇവരുടെ പെരുമാറ്റത്തിൽ ലഹരി ഉപയോഗിച്ചിട്ടുള്ളതായി സംശയിക്കുന്നുയെന്നും അവര്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
മെഡിക്കൽ കോളേജ് ക്യാംപസിനുള്ളിൽ സാമൂഹ്യവിരുദ്ധരുടെ ശല്യവും ലഹരി സംഘങ്ങളുടെ ശല്യവും രൂക്ഷമായി വരുന്നുണ്ടെങ്കിലും പൊലീസ് തിരിഞ്ഞുനോക്കുന്നില്ലായെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. നിർഭയ കേസിൽ പ്രതികള്‍ക്ക് വധശിക്ഷ കിട്ടിയതിൽ കേരളത്തിലുള്ളവർ സന്തുഷ്ടരാണ്. എല്ലാ സ്ത്രീകളെയും സംരക്ഷിക്കുമെന്ന് പറയുമ്പോൾ ഇതാണ് അവസ്ഥ എന്നു പറഞ്ഞുകൊണ്ട് ആണ് ഡോക്ടറുടെ ഫേസ്‌ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam