
കോഴിക്കോട്: കാസര്‍കോട്ടേക്ക് ബോട്ടിൽ കെട്ടിവലിച്ച് കൊണ്ടുപോവുകയായിരുന്ന ഡ്രഡ്ജര്‍(മണ്ണുമാന്തി യന്ത്രം) കടലില്‍ മുങ്ങി. അപകടം നടന്നതിന് പിന്നാലെ രണ്ട് ജീവനക്കാര്‍ കടലില്‍ ചാടുകയും ഡ്രഡ്ജറിനെ അനുഗമിച്ചിരുന്ന ബോട്ടില്‍ കയറി രക്ഷപ്പെടുകയും ചെയ്തു. കോഴിക്കോട് ലൈറ്റ് ഹൗസ് തീരത്ത് നിന്ന് നാല് നോട്ടിക്കല്‍ മൈല്‍(എട്ട് കിലോമീറ്റര്‍) അകലെവച്ചാണ് അപകടമുണ്ടായത്. തൃശ്ശൂര്‍ ചേറ്റുവ സ്വദേശി അരുണ്‍ കുമാറിന്റെ ഉടമസ്ഥതയിലുള്ള ഷണ്‍മുഖ സിഎസ്ഡി 4 എന്ന ഡ്രഡ്ജറാണ് അപകടത്തില്‍പ്പെട്ടത്.
മറ്റൊരു ബോട്ടിന്റെ സഹായത്തോടെ ചേറ്റുവയില്‍ നിന്ന് കാസര്‍കോട് കസബ ഫിഷിങ് ഹാര്‍ബറില്‍ മണല്‍ നീക്കുന്ന പ്രവര്‍ത്തിക്കായി പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. ഡ്രഡ്ജര്‍ മുങ്ങുന്നതിനിടെ ഇതിലുണ്ടായിരുന്ന രണ്ട് ജീവനക്കാര്‍ കടലിലേക്ക് ചാടി, കെട്ടിവലിച്ചുകൊണ്ടുപോകുകയായിരുന്ന ബോട്ടില്‍ കയറി രക്ഷപ്പെടുകയായിരുന്നു. മുങ്ങാനിടയായ കാരണം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. കോസ്റ്റ് ഗാര്‍ഡ് അസി. കമാന്‍ഡന്റിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ഡ്രഡ്ജറിന്റെ ഉടമയെ പോര്‍ട്ട് ഓഫീസര്‍ വിളിച്ചുവരുത്തി രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam