
എടത്വാ: യാത്രക്കിടെ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം. കൃത്യസമയത്ത് കണ്ടക്ടര്‍ ഇടപെട്ടതിനാല്‍ അപകടം ഒഴിവായി. യാത്രക്കാരെ സുരക്ഷിതരായി ഇറക്കിയശേഷം കെഎസ്ആര്‍ടിസി ഡ്രൈവര്‍ കുഴഞ്ഞുവീണു. എടത്വാ ഡിപ്പോയിലെ ഡ്രൈവറും നീരേറ്റുപുറം വാലയില്‍ വീട്ടില്‍ വി എസ് ജോമോനാണ് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ഇന്ന് രാവിലെ 7.30-ന് എടത്വാ സെന്റ് അലോഷ്യസ് കോളേജ് ജംഗ്ഷനില്‍ വെച്ചായിരുന്നു സംഭവം.
ആലപ്പുഴയില്‍ നിന്ന് തിരുവല്ലയിലേക്ക് പോയ ബസ് കോളേജ് ജംഗ്ഷനില്‍ യാത്രക്കാരെ ഇറക്കിയശേഷം മുന്നോട്ട് എടുക്കുന്നതിന് മുന്‍പ് ജോമോന് ഡ്രൈവ് ചെയ്യാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി കണ്ടക്ടര്‍ സജീഷ് കുമാറിന്റെ ശ്രദ്ധയില്‍പെട്ടു. ഇതോടെ ബസ് ഒതുക്കി നിര്‍ത്താന്‍ കണ്ടക്ടര്‍ ആവശ്യപ്പെട്ടു. ബസ് നിര്‍ത്തിയശേഷം സ്റ്റിയറിംങിലേക്ക് കുഴഞ്ഞുവീണ ജോമോനെ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്തിന്റെ നേതൃത്വത്തില്‍ കണ്ടക്ടറും, യാത്രക്കാരും ചേര്‍ന്ന് എടത്വാ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
ഹൃദ്രോഗ ലക്ഷണം കണ്ടതിനെ തുടര്‍ന്ന് അടിയന്തിരമായി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റാന്‍ സ്വകാര്യ ആശുപത്രി ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. മറ്റൊരു വാഹനം സംഘടിപ്പിച്ച് വണ്ടാനത്ത് എത്തിച്ച ജോമോന്റെ നില ഗുരുതരമായി തുടരുന്നു. കണ്ടക്ടറിന്റെ സമയോജിതമായ ഇടപെടലാണ് വന്‍അപകടം ഒഴിഞ്ഞുപോയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam