
തിരുവനന്തപുരം: മയക്കുമരുന്ന് കേസുകളിൽപെട്ട് ജയിലാകുകയും പുറത്തിറങ്ങി വീണ്ടും മയക്കുമരുന്ന കച്ചവടം നടത്തുകയും ചെയ്യുന്ന തെക്കൻ കേരളത്തിലെ പ്രധാന മയക്കുമരുന്ന് കച്ചവടക്കാരനെ പൊലീസ് കരുതൽ തടങ്കലിലാക്കി. മടവൂർ ഞാറയിൽകോണം കുന്നിൽ വീട്ടിൽ റിയാദ് (38) ആണ് ഡ്രഗ് ട്രാഫിക്കിങ് പ്രിവെൻഷൻ ആക്ട് പ്രകാരം സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലേക്ക് മാറ്റിയത്. 2022ൽ ഇയാൾ വില്പനയ്ക്കെത്തിച്ച 94 ഗ്രാം എംഡിഎംഎയുമായി അയിരൂർ പൊലീസും, 49 ഗ്രാം എംഡിഎംഎയുമായി 2025 ജനുവരിയിൽ പൊഴിയൂർ പൊലീസും റിയാദിനെതിരെ കേസെടുത്തിരുന്നു.
ജ്യാമ്യത്തിലായിരുന്ന ഇയാൾ ജാമ്യവ്യവസ്ഥകൾ ലംഘിച്ച് ഇയാൾ വീണ്ടും മയക്കുമരുന്ന് കച്ചവടത്തിലേക്ക് തിരിഞ്ഞതായി പൊലീസ് കണ്ടെത്തി. അന്തർസംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസിന്‍റെ ഡ്രൈവറായി ജോലിനോക്കിയ പ്രതി ജോലിക്കിടെയും മയക്കുമരുന്ന് കടത്തിതായി കണ്ടെത്തി. തുടർന്നാണ് പ്രതിക്കെതിരെ മയക്കുമരുന്ന് കടത്തൽ തടയൽ നിയമപ്രകാരം നടപടി സ്വീകരിച്ചത്. പള്ളിക്കൽ പൊലീസ് സ്റ്റേഷനിൽ റൗഡി ലിസ്റ്റിലും നിരവധി എൻഡിപിഎസ് കേസുകളിലും ഇയാൾ പ്രതിയാണ്.
റൂറൽ ജില്ലാ പൊലീസ് മേധാവിയുടെയും നാർകോട്ടിക് സെൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പ്രദീപ്.കെ,വർക്കല ഡിവൈ.എസ്പി ഗോപകുമാർ എന്നിവരുടെയും നിർദ്ദേശപ്രകാരം പള്ളിക്കൽ ഇൻസ്പെക്ടർ ശ്യാം,ഡാൻസഫ് സബ് ഇൻസ്പെക്ടർമാരായ സാഹിൽ,ബിജുകുമാർ,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അനൂപ്, വിനീഷ്,ഫാറൂഖ് എന്നിവരടങ്ങുന്ന സംഘമാണ് റിയാദിനെ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam