
തൃശ്ശൂര്‍: മദ്യ ലഹരിയിൽ പൊലീസ് ഉദ്യോസ്ഥരോട് വധഭീഷണി മുഴക്കി മോഷ്ടാവ്. പുറത്തിറങ്ങിയാൽ പൊലീസ് ഉദ്യോഗസ്ഥരെ വധിക്കുമെന്നായിരുന്നു ഭീഷണി. പിറ്റേന്ന് ' കെട്ട് ' ഇറങ്ങിയപ്പോൾ പൊലീസിനോട് മാപ്പും പറഞ്ഞു. തൃശൂർ ഈസ്റ്റ് സ്റ്റേഷനിലെ പൊലീസുകാരാണ് മോഷ്ടാവിന്‍റെ 'അന്യന്‍, അംബി' ഭാവങ്ങള്‍ കണ്ടത്. 'എന്നെ അടിച്ച പൊലീസുകാരൊന്നും ജീവനോടെ ഇല്ല മോനേ' എന്നായിരുന്നു ഭീഷണി.
മോഷണക്കേസുകളിലെ പ്രതിയായ തിരുവനന്തപുരം വെള്ളറട സ്വദേശി സൈവിനെ ഇന്നലെയാണ് പൊലീസ് പൊക്കിയത്. തൃശൂർ നഗരത്തിലെ ചില വീടുകളിൽ മോഷ്ടിക്കാൻ കയറിപ്പോഴാണ് പിടി വീണത്. വീട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി കൈ്യോടെ പിടികൂടുകയായിരുന്നു. തൃശൂർ ജില്ലാ ആശുപ്രതിയിൽ ആയിരുന്നു വൈദ്യപരിശോധന നടത്തിയത്. ഇവിടെ വച്ചാണ് സൈവിന്‍റെ ഭീഷണി. തിരുവനന്തപുരത്ത് അന്വേഷിച്ചാൽ താനാരാണെന്ന് നന്നായി മനസിലാകുമെന്നായിരുന്നു ഭീഷണി.
'എന്നെ അടിച്ച പൊലീസുകാരൊന്നും ജീവനോടെ ഇല്ല മോനേ', സത്യമായിട്ടാണ് പറഞ്ഞത്. ആരും ജീവനോടെയില്ല. തിരുവനന്തപുരത്ത് ഒരു സ്ഥലവുണ്ട്. വിഴിഞ്ഞം സ്റ്റേഷനിലാണ്. അങ്ങോട്ട് പോയാ തിരിച്ച് വരില്ല. എത്ര പൊലീസിനെ കൊന്നിട്ടുണ്ട്. മക്കളേ സീരിയസായിട്ടാണ് പറഞ്ഞത്, മക്കളേ കളിക്കരുത്, നിങ്ങള് വീട്ടില്‍ കേറില്ല'- എന്നായിരുന്നു പ്രതിയുടെ വെല്ലുവിളി. മദ്യലഹരിയിലായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു.
രാവിലെ എഴുനേറ്റ് ലഹരി വിട്ടപ്പോഴാണ് യുവാവിന് പണി പാളിയെന്ന് മനസിലായത്. പൊലീസിന് മുമ്പിൽ അനുസരണക്കാരനായ സൈവിന്‍ മദ്യ ലഹരിയിൽ പറ്റിപ്പോയതാന്നെന്ന് പറഞ്ഞ് കരഞ്ഞു. മദ്യലഹരിയില്‍ പറ്റിപ്പോയതാണ്, എനിക്കൊരാളെ കൊല്ലാനുള്ള ധൈര്യമൊന്നുമില്ലെന്ന് യുവാവ് പറയുന്നത് വീഡിയോയില്‍ കാണാം. മോഷണശ്രമത്തിന് കേസെടുത്ത പൊലീസ് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. അതേസമയം യുവാവ് പറഞ്ഞത് പോലെ വിഴിഞ്ഞത്ത് പൊലീസുകാരനെ കൊലപ്പെടുത്തിയിട്ടില്ലെന്നും അത്തരമൊരു കേസില്ലെന്നും വിഴിഞ്ഞം പൊലീസ് വ്യക്തമാക്കി.
Read More : ലോഡ്ജില്‍ നിന്നും എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ; സ്റ്റേഷനില്‍ അലറിക്കരഞ്ഞ് യുവതി