കൊച്ചി മെട്രോയുടെ ഫീഡർ സർവ്വീസുകളായാണ് ഇലക്ട്രിക് ഓട്ടോറിക്ഷകൾ സർവ്വീസ് നടത്തുക. ആദ്യഘട്ടത്തിൽ 16 ഓട്ടോകളാണ് നിരത്തിലിറങ്ങിയിരിക്കുന്നത്. ഒറ്റ ചാർജിൽ എൺപത് കിലോമീറ്റർ വരെ ഓടാൻ ഈ-ഓട്ടോകൾക്ക് കഴിയും.
കൊച്ചി: ഡീസൽ, സിഎൻജി ഓട്ടോറിക്ഷകൾക്ക് പുറമേ കൊച്ചിയുടെ നിരത്തുകൾ കീഴടക്കാനൊരുങ്ങുകയാണ് ഇലക്ട്രിക് ഓട്ടോകൾ. മെട്രോയിലേക്ക് കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ കെഎംആർഎൽ ആണ് ഇലക്ട്രിക്ക് ഓട്ടോകൾ നിരത്തിലിറക്കിയിരിക്കുന്നത്.
കൊച്ചി മെട്രോയുടെ ഫീഡർ സർവ്വീസുകളായാണ് ഇലക്ട്രിക് ഓട്ടോറിക്ഷകൾ സർവ്വീസ് നടത്തുക. ആദ്യഘട്ടത്തിൽ 16 ഓട്ടോകളാണ് നിരത്തിലിറങ്ങിയിരിക്കുന്നത്. ഒരു തവണ ചാർജ് ചെയ്താൽ എൺപത് കിലോമീറ്റർ വരെ ഓടാൻ ഇ-ഓട്ടോകൾക്ക് കഴിയും.
സിഐടിയുവും, ഐഎൻടിയുസിയും, ബിഎംഎസുമടക്കം കൊച്ചിയിലെ ആറ് ഓട്ടോറിക്ഷ തൊഴിലാളി യൂണിയനുകൾ സംയുക്തമായി രൂപീകരിച്ച എറണാകുളം ഡ്രൈവേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് സർവ്വീസുകൾ നടത്തുന്നതിനുള്ള ചുമതല. ഇലക്ട്രിക്ക് ഓട്ടോ ഓടിക്കുന്ന ഡ്രൈവർമാരെല്ലാം സൊസൈറ്റി അംഗങ്ങളായിരിക്കും. നിലവിൽ രണ്ട് വനിതാ ഡ്രൈവർമാരും സൊസൈറ്റിയിൽ ഉണ്ട്. കൂടുതൽ ഡ്രൈവർമാരെ ഉൾപ്പെടുത്തി സൊസൈറ്റി വിപുലീകരിക്കാനാണ് കെഎംആർഎൽ ലക്ഷ്യമിടുന്നത്.
കാക്കി നിറത്തിൽ നിന്നും വ്യത്യസ്തമായി നീല നിറത്തിലുള്ള യൂണിഫോമായിരിക്കും ഇലക്ട്രിക്ക് ഓട്ടോ ഡ്രൈവർമാരുടേത്. നിലവിൽ ആലുവ, കളമശ്ശേരി, കലൂർ, എംജി റോഡ്, മഹാരാജാസ് കോളേജ് എന്നീ സ്റ്റേഷനുകളിലാണ് ഓട്ടോകൾ വിന്യസിച്ചിരിക്കുന്നത്. രണ്ടാം ഘട്ടമായി ഉടൻ തന്നെ 22 ഓട്ടറിക്ഷകൾ കൂടി സർവ്വീസ് ആരംഭിക്കുമെന്നും കെഎംആർഎൽ അറിയിച്ചു.