
തിരുവനന്തപുരം: അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ മലയാള മനോരമ മുൻ സീനിയർസ്പെഷൽ കറസ്പോണ്ടന്റുമായ ഇ സോമനാഥ് അനുസമരണ യോഗം നാളെ (ഫെബ്രുവരി 25, വെള്ളി) നടക്കും. വൈകിട്ട് ആറിന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ ചേരുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഗോവ ഗവർണർ പി. എസ്. ശ്രീധരൻപിള്ള അധ്യക്ഷത വഹിക്കും.
നേതാക്കളായ കെ. സി. വേണുഗോപാൽ, കാനം രാജേന്ദ്രൻ, മന്ത്രി ആന്റണി രാജു, എം. എം. ഹസൻ, എം. കെ. മുനീർ, മനോരമ സീനിയർ അസോഷ്യേറ്റ് എഡിറ്റർ ജോസ് പനച്ചിപ്പുറം, മീഡിയ അക്കാദമി ചെയർമാൻ ആർ. എസ്. ബാബു എന്നിവർ സംസാരിക്കും. മീഡിയ അക്കാദമിയുടെ സഹകരണത്തോടെ ഇ. സോമനാഥ് ഫ്രറ്റേണിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഇക്കഴിഞ്ഞ ജനുവരി 28നാണ് മുതിർന്ന മാധ്യമപ്രവർത്തകനും മലയാള മനോരമ മുൻ സീനിയർ സ്പെഷൽ കറസ്പോണ്ടന്റുമായ ഇ.സോമനാഥ്(58) അന്തരിച്ചത്. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ: രാധ. മകള്‍: ദേവകി. മരുമകന്‍: മിഥുന്‍.
നിയമസഭാ റിപ്പോർട്ടിങ്ങിൽ മൂന്നു പതിറ്റാണ്ട് പിന്നിട്ടതിന് പിന്നാലെ സോമനാഥിനെ നിയമസഭ മീഡിയ റൂമില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ആദരിച്ചിരുന്നു. മന്ത്രിമാരും ഭരണ പ്രതിപക്ഷ എംഎല്‍എമാരും, സ്പീക്കറും പങ്കെടുത്തതായിരുന്നു ഈ ചടങ്ങ്. 34 വർഷം മലയാള മനോരമയിൽ സേവനമനുഷ്ഠിച്ച ഇ.സോമനാഥ് ഇക്കാലയളവിൽ കോട്ടയം,ഇടുക്കി, കണ്ണൂർ, കൊല്ലം, ഡൽഹി, തിരുവനന്തപുരം യൂണിറ്റുകളിൽ പ്രവർത്തിച്ചു. ആഴ്ചക്കുറിപ്പുകൾ എന്ന പ്രതിവാര കോളവും നിയമസഭാ അവലോകന മായ നടുത്തളവും ഇദ്ദേഹം പതിറ്റാണ്ടുകളോളം എഴുതി.
വള്ളിക്കുന്ന് അത്താണിക്കലാണു സ്വദേശം. വള്ളിക്കുന്ന് നേറ്റീവ് എയുപി സ്കൂൾ പ്രധാന അധ്യാപകനും മാനേജരുമായിരുന്ന പരേതനായ സി.എം.ഗോപാലൻ നായരുടെയും ഇതേ സ്കൂളിലെ അധ്യാപികയായിരുന്ന പരേതയായ ഇ.ദേവകിയമ്മയുടെയും മകനാണ്.