കടലാക്രമണം രൂക്ഷം; എടവനക്കാട് നാളെ ഹർത്താലിന് ആഹ്വാനം

Published : Jun 27, 2024, 05:08 PM ISTUpdated : Jun 27, 2024, 05:09 PM IST
കടലാക്രമണം രൂക്ഷം; എടവനക്കാട് നാളെ ഹർത്താലിന് ആഹ്വാനം

Synopsis

എറണാകുളം ചെറിയകടവ് മേഖലയിൽ കടലാക്രമണം രൂക്ഷമായതിനെ തുടർന്ന് നിരവധി വീടുകളിൽ വെള്ളം കയറി.

കൊച്ചി: രൂക്ഷമായ കടൽക്ഷോഭത്തിന് പിന്നാലെ എറണാകുളം എടവനക്കാട് പഞ്ചായത്തിൽ നാളെ (വ്യാഴാഴ്ച) രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഹർത്താലിന് ആഹ്വാനം.  പ്രാദേശിക കൂട്ടായ്മയായ ജനകീയ സംരക്ഷണ സമിതിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. എറണാകുളം ചെറിയകടവ് മേഖലയിൽ കടലാക്രമണം രൂക്ഷമായതിനെ തുടർന്ന് നിരവധി വീടുകളിൽ വെള്ളം കയറി. ഒരു വീട് ഭാഗികമായി തകർന്നു. കണ്ണമാലിയിലും വീടുകളിൽ വെള്ളം കയറുന്നത് തുടരുകയാണ്. 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും വ്യാപകമായി നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണ്. വയനാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ എന്നും ജില്ലകളിലും ഇരിട്ടി താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. 

മലപ്പുറം ചെമ്പ്രശ്ശേരിയിൽ മഴയിൽ വീട് തകർന്ന് വീണു. തലനാരിഴയ്ക്കാണ് വീട്ടുകാർ രക്ഷപ്പെട്ടത്. നെല്ലേങ്ങര സുരേഷിന്റെ വീടാണ് തകർന്ന് വീണത്. അപകടത്തില്‍ വീട് പൂർണ്ണമായും തകർന്നു. അപകടം സമയത്ത് വീടിനകത്തുണ്ടായിരുന്ന സുരേഷും, ഭാര്യയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മലപ്പുറം കൊണ്ടോട്ടിയിൽ വീടിൻ്റെ മുറ്റവും മതിലും ഇടിഞ്ഞ് വീണു. ചേപ്പിലിക്കുന്ന് കുടുക്കിൽ കൊയപ്പ രാജേഷിൻ്റെ വീടിൻ്റെ മുറ്റമാണ് ഇടിഞ്ഞത്. തറയ്ക്ക് വിള്ളലും ഉണ്ടായിട്ടുണ്ട്. 2 കുട്ടികൾ ഉൾപ്പെടെ 4 പേരാണ് വീട്ടിൽ താമസിക്കുന്നത്.

കോഴിക്കോട് ജില്ലയിൽ ഇടവിട്ട് മഴ തുടരുകയാണ്. പയ്യാനക്കൽ ചാമുണ്ടി വളപ്പിൽ ശക്തമായ കാറ്റിൽ രണ്ട് വീടുകൾ ഭാഗികമായി തകർന്നു. ചാലിയർ പുഴയുടെ കുറുകെയുള്ള ഊർക്കടവ് റെഗുലേറ്റർ ബ്രിഡ്ജിന്റെ 17 ഷട്ടറുകളും ഉയർത്തി. കനത്ത മഴയിൽ കോഴിക്കോട് കോട്ടൂളിയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിന്റെ മതിൽ ഇടിഞ്ഞു വീണു. നിരവധി കുടുംബങ്ങൾ താമസിക്കുന്ന സ്ഥലത്താണ് അപകടം. ഇരുപത് മീറ്റർ ഉയരത്തിലുള്ള കോൺഗ്രീറ്റ് മതിൽ ആണ് തകർന്നത്. അപകട സാധ്യത തുടരുന്നതിനാൽ 8 കുടുംബങ്ങളെ സ്ഥലത്ത് നിന്നും ഒഴിപ്പിച്ചു. മഴ തുടർന്നാൽ മതിലും മണ്ണും ഇനിയും തകർന്ന് വീഴാൻ സാധ്യത. 

PREV
click me!

Recommended Stories

മലയാറ്റൂരിൽ കാണാതായ 19 വയസ്സുകാരിയുടെ മരണം കൊലപാതകം? ആൺ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു
കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി