
കൊച്ചി:എറണാകുളം കാക്കനാട് ഇൻഫോപാക്കിനടുത്ത് ഹെൽമറ്റിനകത്തു നിന്നും ഇലക്ട്രോണിക് ഉപകരണം കണ്ടെത്തിയ സംഭവം ജനങ്ങളെ പരിഭ്രാന്തരാക്കുകയായിരുന്നു ലക്ഷ്യമെന്ന് സംശയം. സംഭവത്തിൽ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഹെൽമറ്റ് ആരെങ്കിലും മറന്നു വച്ചതാണോ എന്നും പരിശോധിക്കുമെന്നും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. സ്ഥലത്ത് രാവിലെയും പൊലീസ് പരിശോധന നടന്നു. ഹെൽമറ്റിന് അകത്ത് പ്ലാസ്റ്റിക് കണ്ടെയ്നറിൽ ആയിരുന്നു ഇലക്ട്രോണിക് ഉപകരണം. ഉപകരണം കണ്ടെത്തിയത് ഹോട്ടൽ മുൻവശത്താണ് പൊലീസ് സംഘം പരിശോധന നടത്തുന്നത്.
ഇന്നലെ രാത്രി 11ഓടെയാണ് ഹോട്ടലിന് മുന്നിൽ നിര്‍ത്തിയിട്ടിരുന്ന ബൈക്കിന് മുകളിൽ നിന്നാണ് ഹെല്‍മറ്റും അതിനുള്ളിലായി പ്ലാസ്റ്റിക് കണ്ടെയ്നറുള്ളിൽ ഇലക്ട്രോണിക് ഡിവൈസും കണ്ടെത്തിയത്. ബൈക്കിന്‍റെ ഉടമ ഹെല്‍മറ്റും അതിലുണ്ടായിരുന്ന വസ്തുവും തന്‍റെതല്ലെന്ന് പറഞ്ഞ് കടയുടമയുടെ സമീപമെത്തുകയായിരുന്നു. കടയുടമയും ഇത് തന്‍റെതല്ലെന്ന് പറഞ്ഞു. ഇതോടെ സ്ഥലത്തുണ്ടായിരുന്നവരും പരിഭ്രാന്തിയിലായി.
തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെതി ഇലക്ട്രോണിക് ഡിവൈസ് നിര്‍വീര്യമാക്കിയശേഷം കൊണ്ടുപോവുകയായിരുന്നു. ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ വന്നയാളുടെ ബൈക്കിലാണ് സാധനം കണ്ടെത്തിയതെന്നും പരിശോധിച്ചുവരുകയാണെന്നും പൊലീസ് പറഞ്ഞു. ജനങ്ങളെ ബോംബ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് പരിഭ്രാന്തിയിലാഴ്ത്തുന്നതിനായി ആരെങ്കിലും ചെയ്തതായിരിക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam