
തിരുവനന്തപുരം: കേരളം സന്ദർശിച്ച രണ്ട് ബ്രിട്ടീഷ് സഞ്ചാരികളെ കോളോണിയല്‍ ചരിത്രം പഠിപ്പിച്ച് മലയാളി വനിതകള്‍. ബ്രിട്ടീഷുകാര്‍ ഇന്ത്യ കൊള്ളയടിച്ചതും രാജ്യത്തെ അമൂല്യമായ ആഭരണങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, ഐതിഹാസികമായ കോഹിനൂർ വജ്രം എന്നിവ കൊണ്ടുപോയതും സാധാരണക്കാരായ സ്ത്രീകള്‍ സഞ്ചാരികളോട് വിവരിച്ചു. വിനോദ സഞ്ചാരികള്‍ തന്നെയാണ് ഇത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. തന്റെ പങ്കാളിയോടൊപ്പം ഏഷ്യയിലുടനീളം ബാക്ക്പാക്കിംഗ് നടത്തുന്ന വിനോദസഞ്ചാരിയായ എമ്മയാണ് വിഡിയോ പങ്കുവെച്ചത്. അങ്ങേയറ്റം വിചിത്രവും എന്നാൽ കണ്ണുതുറപ്പിക്കുന്നതുമായിരുന്നു മലയാളി സ്ത്രീകളുടെ ക്ലാസ് എടുപ്പെന്നും അവര്‍ പറഞ്ഞു.
ഞങ്ങൾ കേരളത്തിൽ നിൽക്കുമ്പോഴാണ് സ്ത്രീ ഞങ്ങൾ എവിടെ നിന്നാണ് വരുന്നതെന്ന് ചോദിച്ചത്. ഇംഗ്ലണ്ട് എന്ന് ഞങ്ങൾ പറഞ്ഞപ്പോൾ തന്നെ ബ്രിട്ടീഷുകാർ ഇന്ത്യയെ എങ്ങനെ കൊള്ളയടിച്ചുവെന്ന് അവർ ഞങ്ങളോട് പറയാൻ തുടങ്ങി. യാത്രക്കിടെയുണ്ടായ അസുലഭമായ നിമിഷങ്ങളിൽ ഒന്നായിരുന്നുവെന്നും അവർ പറഞ്ഞു. ഞങ്ങൾ ചാൾസ് രാജാവിനോട് സംസാരിച്ച് നിങ്ങളെ അറിയിക്കാമെന്നും നിങ്ങൾ എന്റെ പൂർവ്വികരോട് സംസാരിക്കേണ്ടിവരുമെന്നും എമ്മ മറുപടി നല്‍കി. ആ കോപം എവിടെ നിന്നാണ് വരുന്നതെന്ന് ഞങ്ങൾക്കറിയാം, അത് ഞങ്ങൾക്ക് പൂർണ്ണമായും മനസ്സിലാകും. കൊളോണിയൽ കാലഘട്ടത്തിൽ സംഭവിച്ചത് ഭയാനകമായിരുന്നു, നമ്മൾ കൂടുതൽ യാത്ര ചെയ്യുന്തോറും കൊളോണിയലിസത്തിന്റെ നിഴലുകൾ ഇപ്പോഴും എത്ര നീണ്ടതാണെന്ന് നമുക്ക് മനസ്സിലാകുമെന്നും അവര്‍ പറഞ്ഞു. ആ നിമിഷം മുതല്ഇ ന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ ചരിത്രപരമായ പൈതൃകത്തെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാൻ പ്രേരിപ്പിച്ചുവെന്നും അവര്‍ പറഞ്ഞു.
വൈറലായ ഈ വീഡിയോ ക്ലിപ്പ് ഓൺലൈനിൽ സമ്മിശ്ര പ്രതികരണങ്ങളാണ് സൃഷ്ടിച്ചത്. കൊളോണിയൽ ചൂഷണത്തെക്കുറിച്ച് വളരെക്കാലമായി അടിച്ചമർത്തപ്പെട്ടിരുന്ന രോഷം പ്രകടിപ്പിച്ചതിന് പലരും കേരള സ്ത്രീകളെ പ്രശംസിച്ചു. എന്നാല്‍, ബ്രിട്ടന്റെ സാമ്രാജ്യത്വ ഭൂതകാലത്തിന് വ്യക്തിപരമായി അവർ ഉത്തരവാദികളല്ലെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam