
പാലക്കാട്: പരിസ്ഥിതി പ്രവര്‍ത്തകൻ കല്ലൂര്‍ ബാലൻ അന്തരിച്ചു. 75 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മരം നട്ടുപിടിപ്പിക്കൽ ജീവിത യജ്ഞമായി മാറ്റിയ പരിസ്ഥിതി പ്രവർത്തകനാണ് കല്ലൂര്‍ ബാലൻ. കല്ലൂര്‍ അരങ്ങാട്ടുവീട്ടിൽ വേലുവിന്‍റെയും കണ്ണമ്മയുടെയും മകനായ ബാലകൃഷ്ണനാണ് പിന്നീട് കല്ലൂര്‍ ബാലൻ എന്നറിയപ്പെട്ടത്.
പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ബാലൻ 100 ഏക്കറിലധികം വരുന്ന തരിശുകിടന്ന കുന്നിൻ പ്രദേശം വര്‍ഷങ്ങള്‍ നീണ്ട അധ്വാനത്തിനൊടുവിലാണ് വൃക്ഷങ്ങളാൽ സമ്പന്നമാക്കിയത്. മലയിലെ പാറകള്‍ക്കിടയിൽ കുഴിതീര്‍ത്ത് പക്ഷികളുടെയും മറ്റു ജീവജാലങ്ങളുടെയും ദാഹമകറ്റി. പച്ചഷര്‍ട്ടും പച്ചലുങ്കിയും തലയിലൊരു പച്ച ബാന്‍ഡും ധരിക്കുന്നതായിരുന്നു കല്ലൂര്‍ ബാലന്‍റെ സ്ഥിരമായുള്ള വേഷം.
കല്ലൂര്‍ ബാലന് വര്‍ഷത്തിലെ 365 ദിവസവും പരിസ്ഥിതി ദിനമാണ്. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പരിസ്ഥിതിയോടണങ്ങി ജീവിച്ചിരുന്ന കല്ലൂര്‍ ബാലൻ നാട്ടുകാരുടെ സ്വന്തം ബാലേട്ടനാണ്. പാലക്കാട് -ഒറ്റപ്പാലം റോഡിൽ മാങ്കുറിശി കല്ലൂര്‍മുച്ചേരിയിലാണ് വീട്. ലീലയാണ് ഭാര്യ. രാജേഷ്, രജീഷ്, രജനീഷ് എന്നിവര്‍ മക്കളാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam