
പത്തനംതിട്ട: എരുമേലിയിൽ പുതുവർഷത്തോടനുബന്ധിച്ച് വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന 76 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി ഹോട്ടൽ ഉടമയെ എക്സൈസ് സംഘം പിടികൂടി. കറിക്കാട്ടൂർ സ്വദേശിയും 'തിരുവോണം' എന്ന ഹോട്ടൽ ഉടമയുമായ ബിജുമോൻ.വി.എസ് ആണ് എരുമേലി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രാജീവ്.കെ.എച്ചിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. വീടിനോട് ചേർന്നുള്ള ഊണ് കേന്ദ്രം കേന്ദ്രീകരിച്ച് ഇയാൾ 'മിനി ബാർ' മോഡലിൽ അനധികൃത മദ്യവിൽപ്പന നടത്തി വരികയായിരുന്നു.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) മുഹമ്മദ് അഷ്റഫ്, പ്രിവന്റീവ് ഓഫീസർമാരായ ശ്രീലേഷ്.വി.എസ്, മാമൻ ശാമുവേൽ, രതീഷ്.പി.ആർ, സിവിൽ എക്സൈസ് ഓഫീസർ പ്രശോഭ്.കെ.വി, വനിത സിവിൽ എക്സൈസ് ഓഫീസർ അഞ്ജലി കൃഷ്ണ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഷാനവാസ്.ഒ.എ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
അതിനിടെ കൊല്ലം എക്സൈസ് സർക്കിൾ സംഘം നടത്തിയ പരിശോധനയിൽ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിലായി. കിളികൊല്ലൂർ കോയിക്കൽ സ്വദേശി അക്ബർഷാ(40 വയസ്) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും 5 ഗ്രാമിലേറെ എംഡിഎംഎയും ഇത് കടത്താനുപയോഗിച്ച ബുള്ളറ്റും എക്സൈസ് പിടിച്ചെടുത്തു. കൊല്ലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ.രജിത്തിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ ഇന്റലിജൻസ് ബ്യൂറോ എക്സൈസ് ഇൻസ്പെക്ടർ ദിനേശ്.ബി, അസിസ്റ്റൻന്‍റ് എക്സൈസ് ഇൻസ്പെക്ടർമാരായ വിനയകുമാർ, ഷഹാലുദ്ദീൻ, പ്രിവന്റീവ് ഓഫീസർ ഷെഫീഖ്.ബി, സിവിൽ എക്സൈസ് ഓഫീസർ ഗോകുൽ ഗോപൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ പ്രിയങ്ക, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വിശ്വനാഥൻ എന്നിവർ പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam