
തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതി എം ഡി എം എയും, കഞ്ചാവുമായി എക്സൈസിന്റെ പിടിയിൽ. മലയിൻകീഴ് അണപ്പാട് സ്വദേശി അർജുൻ പെരുമ്പഴുതൂർ കിളിയോടു വച്ച് ചില്ലറ വിൽപ്പന നടത്തുന്നതിനിടെയാണ് പിടിയിലായത്. ബാംഗ്ലൂരിൽ നിന്നു വൻതോതിൽ എം ഡി എം എയും കഞ്ചാവും കേരളത്തിലേക്ക് എത്തിച്ചതിന് നിരവധി കേസുകളും ഏഴോളം മാല മോഷണം, പത്തോളം ബൈക്ക് മോഷണം കേസുകളുമുള്ള ഇയാൾ ഊരുവിലക്കിനെ തുടർന്ന് പ്രതി ഒളിവിൽ താമസിച്ചു വരികയായിരുന്നു. എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് ഓടാൻ ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലൂടെയാണ് കീഴ്‌പ്പെടുത്തിയത്.
ഇയാളുടെ പക്കൽ നിന്നു 4.843 ഗ്രാം എം ഡി എം എയും 52.324 ഗ്രാം കഞ്ചാവും കണ്ടെടുത്തു. കൂടാതെ അണപ്പാടുള്ള വീട്ടിന്റെ മേൽക്കൂരയിൽ നിന്നു പ്ലാസ്റ്റിക് സ്വിപ്പ് ലോക്ക് കവറിൽ പൊതിഞ്ഞ 39.39 ഗ്രാം എം ഡി എം എയും കണ്ടെടുത്തു. നെയ്യാറ്റിൻകര എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രശാന്ത്, അസിസ്റ്റന്റ് ഇൻസ്പെക്ടർ മണിവർണ്ണൻ പ്രശാന്ത്, സിവിൽ എക്സൈസ് ഓഫീസർ അനീഷ്, ലാൽകൃഷ്ണ, പ്രസന്നൻ, അൽത്താഫ്. സിവിൽ എക്സൈസ് ഓഫീസർ ശാലിനി, എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അതിനിടെ തിരുവനന്തപുരത്ത് നിന്നും പുറത്തുവന്ന വാർത്ത ലഹരി മാഫിയയുടെ പിടിയില്‍ നിന്ന് നാടിനെ മോചിപ്പിക്കാനുള്ള പരിശ്രമത്തിന് കൂടുതല്‍ ശക്തി പകരാന്‍ പുതിയ സേനാംഗങ്ങള്‍ക്കാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു എന്നതാണ്. കേരള പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 31 ബിബാച്ചിലെ 118 സബ് ഇന്‍സ്പെക്ടര്‍ പരിശീലനാര്‍ത്ഥികളുടെ പാസിംഗ്ഔട്ട് പരേഡിന് അഭിവാദ്യം സ്വീകരിച്ച ശേഷം സംസാരിവെയാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. അടുത്ത കാലത്തായി അനിയന്ത്രിതമായി പടരുന്ന ലഹരി മാഫിയ പ്രായലിംഗഭേദമില്ലാതെ സമൂഹത്തെ നശിപ്പിക്കുന്നു. സിന്തറ്റിക് ലഹരി മരുന്നുകള്‍ മനുഷ്യരെ മനുഷ്യരല്ലാതാക്കുന്നു. ഇതിനെതിരെ പൊലിസും എക്സൈസും ഫലപ്രദമായി ഇടപെടുന്നുണ്ട്. ആധുനിക സാങ്കേതിക വിദ്യകള്‍ ദുരുപയോഗം ചെയ്യുന്ന സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്. ഇവയെ ചെറുത്തു തോല്‍പ്പിക്കാന്‍ കൂട്ടായ പരിശ്രമം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്രമസമാധാന പാലനമാണ് പൊലീസിന്‍റെ പ്രാഥമിക ചുമതലയെങ്കിലും ജനങ്ങള്‍ രക്ഷകരായാണ് പൊലീസിനെ കാണുന്നതെന്നും അതനുസരിച്ചുള്ള ഉയര്‍ന്ന പ്രവര്‍ത്തനം കാഴ്ച്ചവയ്ക്കാന്‍ പുതിയ സേനാംഗങ്ങള്‍ക്ക് സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള പൊലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 31 ബി ബാച്ചിലെ 118 സബ് ഇന്‍സ്പെക്ടര്‍ പരിശീലനാര്‍ത്ഥികളാണ് പാസിംഗ് ഔട്ട് ചടങ്ങിലൂടെ കര്‍മ്മപഥത്തിലേക്ക് എത്തിയത്. ബിബിന്‍ ജോണ്‍ ബാബുജി നയിച്ച പരേഡിന്‍റെ സെക്കര്‍ഡ് ഇന്‍ കമാന്‍ഡ് വര്‍ഷാ മധുവായിരുന്നു. ചടങ്ങില്‍ പരിശീലന കാലയളവില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്ക് മുഖ്യമന്ത്രി പുരസ്കാരം വിതരണം ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം