
കൊച്ചി: എക്സൈസ് ഉദ്യോഗസ്ഥർ കൈക്കൂലിയായി വാങ്ങിയ മദ്യം വിജിലൻസ് പിടിച്ചെടുത്തു. തൃപ്പൂണിത്തുറ എക്സൈസ് ഓഫീസിലെ വിജിലൻസ് മിന്നൽ പരിശോധനയിലായിരുന്നു എക്സൈസ് ഉദ്യോഗസ്ഥർ മദ്യം കൈക്കൂലിയായി വാങ്ങിയെന്ന് കണ്ടെത്തിയത്. കൈക്കൂലിയായി വാങ്ങിയ നാല് ലിറ്റർ മദ്യമാണ് വിജിലൻസ് പിടിച്ചെടുത്തത്. ബീവറേജസ് മദ്യ സംഭരണശാലകളിൽ നിന്ന് ബാറുകളിലേക്കും ഔട്ട്ലെറ്റുകളിലേക്കും കൊണ്ടുപോകുന്ന ഓരോ ലോഡിനും ആണ് ഈ എക്സൈസ് ഉദ്യോഗസ്ഥർ മദ്യം കൈക്കൂലിയായി വാങ്ങിയിരുന്നത് എന്ന് കണ്ടെത്തിയതായി വിജിലൻസ് അറിയിച്ചു.
അതിനിടെ കണ്ണൂരിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത കാർ പൂളിങ് ആപ്പ് വഴി എം ഡി എം എ കടത്തിക്കൊണ്ട് വന്ന പ്രതിക്ക് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു എന്നതാണ്. കണ്ണൂർ മടക്കര സ്വദേശിയായ സലിൽ കുമാർ കെ പി (31) എന്നയാളെയാണ് കോടതി ശിക്ഷിച്ചത്. 2023 മാർച്ച് 21 ന് കിളിയന്തറ എക്‌സൈസ് ചെക്ക്പോസ്റ്റിൽ (പഴയ) ഇരിട്ടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രജിത്ത് സി യുടെ നേതൃത്വത്തിൽ ഇരിട്ടി എക്സൈസ് റേഞ്ച് സംഘവും ചെക്ക് പോസ്റ്റ് പ്രത്യേക സംഘവും നടത്തിയ സംയുക്ത വാഹന പരിശോധനയിലാണ് 100 ഗ്രാം എം ഡി എം എയുമായി കാറിൽ വന്ന പ്രതിയെ പിടികൂടിയത്. തുടർന്ന് കണ്ണൂർ അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണറുടെ ചുമതല വഹിച്ച എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി പി ജനാർദ്ദനൻ, കണ്ണൂർ അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണർ ഷിബു പി എൽ എന്നിവർ കേസിന്‍റെ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. വടകര അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് (എൻഡിപിഎസ്) കോടതി ജഡ്ജ് ബിജു വി ജി ആണ് വിധി പ്രസ്താവിച്ചത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി കെ ജോർജ് ഹാജരായി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam